കോഴിക്കോട്: ഇന്നും ഓർക്കുമ്പോൾ അതൊരു പേടിസ്വപ്‌നമാണ്…… ജീവിതത്തിലേക്ക് തിരികെ മടങ്ങുമോ എന്ന് പോലും അറിയാത്ത അവസ്ഥ.. നിപ്പ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാളുകൾ ഓർത്തെടുക്കുമ്പോൾ ആരോഗ്യപ്രവർത്തക അജന്യയുടെ കണ്ണുകളിൽ ഇപ്പോഴും ഭയം നിഴലിക്കുന്നു. നിപ്പ വൈറസ് ബാധയെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന ആദ്യ വ്യക്തിയാണ് ചേലിയ സ്വദേശിനി അജന്യ.
2018 ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചത്. ആ സമയം പഠനം പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു അജന്യ. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലികമായി അജന്യയെ പോസ്റ്റ് ചെയതത്. ഇവിടെ പ്രവേശിപ്പിച്ച നിപ രോഗികളെ പരിപാലിച്ച സംഘത്തിൽ അജന്യയും ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു 23 വയസ്സുകാരിയായ അജന്യയ്ക്ക് രോഗം ബാധിച്ചത്.
ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ട് പിന്നാലെ അജന്യയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. വിളിച്ചവരെല്ലാം ആരാഞ്ഞത് ആരോഗ്യത്തെക്കുറിച്ചായിരുന്നു. ഇതിന് പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 18 പേരായിരുന്നു 2018 ൽ നിപ ബാധിച്ച് മരിച്ചത്. ഇതിനിടെ അജന്യ ജീവിതത്തിലേക്ക് മടങ്ങിയത് വലിയ ആശ്വാസമേകുന്ന ഒന്നായിരുന്നു.
ആശുപത്രിവിട്ട ശേഷമായിരുന്നു താൻ കടന്ന് പോയ അവസ്ഥയെക്കുറിച്ച് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞതെന്ന് അജന്യ പറയുന്നു. വീട്ടുകാരെ ഇനി കാണാൻ കഴിയില്ലേ എന്നോർത്ത് ഭയന്നു. എന്നാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പരിചരിച്ചവർ ഉറപ്പ് പറഞ്ഞിരുന്നു. രോഗം ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക ലിനിയെ പ്രവേശിപ്പിച്ച വാർഡിലായിരുന്നു താനും ചികിത്സയിൽ കഴിഞ്ഞിരുന്നത്. അതെല്ലാം ഒാർക്കുമ്പോൾ ഒരു പേടി സ്വപ്‌നമായി തോന്നുന്നുവെന്നും അജന്യ വ്യക്തമാക്കുന്നു.
നിപ വീണ്ടും പൊട്ടിപ്പുറപ്പെട്ടതായുള്ള വാർത്തയും രോഗം വ്യാപിക്കുന്ന രീതിയും ഞെട്ടലുണ്ടാക്കുന്നു. ആരോഗ്യപ്രവർത്തക എന്ന നിലയിൽ തന്റെ ആരോഗ്യത്തെക്കുറിച്ച് സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന ആശങ്ക മനസ്സിലാക്കാം. എങ്കിലും ആരോഗ്യപ്രവർത്തകയായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും അജന്യ പറഞ്ഞു.












