കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം മരുതോങ്കരയിൽ വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. ഇന്നലെ രാത്രിയോടെയാണ് രണ്ടു വവ്വാലുകളെ വലയിൽ കുടുങ്ങി കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വലവിരിച്ചത്. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കാൻ തീരുമാനമായിട്ടുണ്ട്. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്.
കോർപറേഷൻ പരിധിയിൽ ചെറുവണ്ണൂരിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗി താമസിക്കുന്നതിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണിൽ ആയിരിക്കുമെന്ന് കളക്ടർ എ.ഗീത പറഞ്ഞു. കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ മേഖലയിലെ 43,44,45,46 വാർഡുകളും ബേപ്പൂർ മേഖലകളിലെ 47,48,51 വാർഡുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ നാലു പേരാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറന്റീൻ തുടരും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 പേർ ആരോഗ്യ പ്രവർത്തകരാണ്. 29 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
Discussion about this post