കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24 വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും, കോച്ചിംഗ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം നിപവൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാനുള്ള ശ്രമം ഐസിഎംആർ ആരംഭിച്ചു. 20 ഡോസ് മോണോക്ലോണൽ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ അറിയിച്ചു. 2018ൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്ത ഘട്ടത്തിലും ആന്റിബോഡി വാങ്ങിയിരുന്നുവെങ്കിലും പത്ത് രോഗികൾക്ക് നൽകാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളു എന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നൽകുന്ന മരുന്നാണ് മോണോക്ലോണൽ ആന്റിബോഡി. ഇന്ത്യയ്ക്ക് പുറത്ത് മോണോക്ലോണൽ ആന്റിബോഡി ഇതുവരെ 14 പേർക്ക് നൽകുകയും അവർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. നിപ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കോവിഡിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് രണ്ട് മുതൽ മൂന്ന് ശതമാനം വരെയാണെങ്കിൽ 40 മുതൽ 70 ശതമാനം വരെയാണ് നിപ ബാധിതരുടെ മരണനിരക്ക്.
Discussion about this post