ശ്രീനഗർ: അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ തന്നെയെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ എഡിജിപി വിജയ് കുമാർ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അനന്തനാഗിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണ്. ഏറ്റുമുട്ടൽ അവസാനിച്ചു എങ്കിലും ഭീകരർക്കായുള്ള പരിശോധന പുരോഗമിക്കുകയാണ്. ഏത് നിമിഷവും ഏറ്റുമുട്ടൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ പ്രദേശത്തേക്ക് വരരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വധിച്ചവരിൽ മൂന്നോളം ഭീകരരുടെ വിവരങ്ങൾ മാത്രമേ തങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ. അതിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉസൈർ ഖാനാണ്. തിരച്ചിലിനിടെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെടുത്തുവെന്നും വിജയ് കുമാർ കൂട്ടിച്ചേർത്തു.
ഏറ്റുമുട്ടലിന് പിന്നാലെ കൊടും ഭീകരനായ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. വിശദമായ പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമാണ് ഉസൈർ ഖാനെ ഏറ്റുമുട്ടലിൽ വധിച്ചതായുള്ള വാർത്ത പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post