കൊല്ലം : കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം ബാങ്ക് ജീവനക്കാരിക്ക് കാൽ നഷ്ടപ്പെട്ടു. കരീപ്ര കല്ലുവിള വീട്ടിൽ ശ്രീദേവിക്കാണ് അപകടത്തെ തുടർന്ന് വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്നത്. കേരള ബാങ്ക് എഴുകോൺ ശാഖയിലെ ജീവനക്കാരിയാണ് ശ്രീദേവി.
ഇന്നലെ രാവിലെ എഴുകോൺ ജംഗ്‌ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം ബൈക്കിൽ എത്തിയ ശ്രീദേവി, ബൈക്കിൽ നിന്നിറങ്ങിയ ശേഷം മെയിൻ റോഡിലേക്ക് ഇറങ്ങി. ആ സമയത്ത് കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതുവശം ചേർന്ന് ബസ് വന്നതാണ് അപകടകാരണം. സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണത് . റോഡിന് ഉയരക്കൂടുതൽ ഉള്ളതിനാൽ ശ്രീദേവിയ്ക്ക് പിന്നോട്ട് മാറാനും സാധിച്ചില്ല. ബസ് തട്ടി മറിഞ്ഞു വീണ ശ്രീദേവിയുടെ വലതു കാലിലൂടെ ബസിന്റെ പിൻ ചക്രങ്ങൾ കയറി ഇറങ്ങി.
ഗുരുതരമായി പരിക്കേറ്റ ശ്രീദേവിയെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ തിരുവന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹ ബാധിത ആയ ശ്രീദേവിയ്ക്കു കാൽ പൂർവ്വസ്ഥിതിയിലാകാൻ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ വലതു കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റേണ്ടി വന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡിപ്പോയിലെ ബസ് ഡ്രൈവർ സതീശനെതിരെ എഴുകോൺ പോലീസ് കേസെടുത്തു
Discussion about this post