ഒട്ടാവ: കാനഡയിലെ ഹിന്ദുക്കൾ ഖാലിസ്ഥാനിൽ നിന്നും ഭീഷണി നേരിടുന്നതായി എംപി ചന്ദ്ര ആര്യ. ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് പോകാനാണ് ഭീഷണി. ഇത് അന്ത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ഓഫ് കാനഡയിലെ അംഗമാണ് ചന്ദ്ര ആര്യ.
ദിവസങ്ങളായി കാനഡിയിലെ ഹിന്ദുക്കളെ ആക്രമിക്കുമെന്ന ഭീഷണി ഖാലിസ്ഥാൻ ഭീകരരിൽ നിന്നും സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഹിന്ദുക്കളോട് കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് ഇവരുടെ നിർദ്ദേശം. ഇത് തീർത്തും അപലപനീയമാണ്. തങ്ങൾ അതിയായ ഭീതിയിലാണ് കഴിയുന്നത് എന്നാണ് ഹിന്ദുക്കൾ പറയുന്നത്. ആക്രമണം ഉണ്ടാകുമോയെന്ന് ഇവർ ഭയക്കുന്നു. ഹിന്ദുക്കൾ ശാന്തരായും അതേസമയം ജാഗ്രതയോടെയും ഇരിക്കണം. ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തുന്ന എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടൻ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഹിന്ദുക്കളിൽ ഭയവും പ്രകോപനവും ഉണ്ടാക്കാനുള്ള നീക്കമാണ് ഖാലിസ്ഥാൻ ഭീകരർ നടത്തുന്നത്. ഹിന്ദു സിഖ് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. കാനഡയിലെ സിഖുകളിൽ ഒരു ചെറിയ ശതമാനം മാത്രമേ ഖാലിസ്ഥാനെ പിന്തുണയ്ക്കുന്നുള്ളൂ. സിഖുകാർ പരസ്യമായി നിലവിലെ സംഭവവികാസങ്ങളെ അപലപിക്കാതിരിക്കുന്നത് ഭയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി സിഖ് ഫോർ ജസ്റ്റിസ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിലെ ഖാലിസ്ഥാൻ ഭീകരർ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായി ചന്ദ്ര ആര്യ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post