കൊല്ലം : ബെവ്കോയിൽ നിന്നും ദിവസങ്ങളോളം തുടർച്ചയായി അര ലിറ്റർ മദ്യക്കുപ്പി മോഷ്ടിച്ചയാൾ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് സ്വദേശി ഷാനു ആണ് അറസ്റ്റിലായത്. എല്ലാ ദിവസവും കൃത്യം ഏഴുമണിക്ക് ബെവ്കോ ഔട്ട്ലെറ്റിൽ എത്തി അര ലിറ്ററിന്റെ മദ്യക്കുപ്പി മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ ശീലം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബേസ്കോയിലെ കണക്കെടുപ്പിൽ അര ലിറ്ററിന്റെ മദ്യത്തിൽ കുറവ് കണ്ടെത്തിയിരുന്നു. ആദ്യ ദിവസങ്ങളിൽ ബില്ലിങ്ങിൽ വന്ന പിഴവ് ആയിരിക്കാം എന്ന് കരുതി ജീവനക്കാർ തന്നെ സ്വന്തം കയ്യിൽ നിന്നും പണം നൽകി കണക്ക് കൃത്യമാക്കി. എന്നാൽ ഇതേ സംഭവം വീണ്ടും ആവർത്തിച്ചതോടെയാണ് ജീവനക്കാർക്ക് സംശയമുണ്ടാകുന്നത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാദിവസവും രാത്രി 7 മണിക്ക് ഒരാൾ അര ലിറ്ററിന്റെ മദ്യക്കുപ്പി എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. ദിവസങ്ങളായി ഇയാൾ ഈ പ്രവൃത്തി തുടരുകയായിരുന്നു. എല്ലാദിവസവും കൃത്യം ഏഴുമണിക്ക് ആയിരുന്നു ഇയാൾ എത്തിയിരുന്നത്. തുടർന്ന് ശനിയാഴ്ച ജീവനക്കാർ കാത്തിരിക്കുകയും മദ്യം മോഷ്ടിക്കുന്നതിനിടയിൽ ഇയാളെ പിടികൂടുകയുമായിരുന്നു.










