എറണാകുളം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. ഇന്നും, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. യെല്ലോ അലർട്ട് ഇല്ലെങ്കിലും മറ്റ് ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.
മഴ കനക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാദ്ധ്യതയുമുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായിട്ടാണ് കേരളത്തിൽ മഴ കനക്കുന്നത്.
Discussion about this post