ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഒന്നിച്ച് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. മദ്ധ്യപ്രദേശും ഛത്തീസ്ഗഡും ഉറപ്പായും കോൺഗ്രസിന് ലഭിച്ചിരിക്കും രാഹുൽ പറഞ്ഞു. അസമിലെ പ്രമുഖ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുൽ രംഗത്ത് എത്തിയത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
2024 ൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ബിജെപിയ്ക്ക് വലിയ അത്ഭുതം ആയിരിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ടുവന്നതിന് പിന്നിൽ ബിജെപിയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്. നിലവിലെ പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്‌നങ്ങളാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ പേര് മാറ്റാനുള്ള ശ്രമവും. ഇത് തങ്ങൾക്ക് അറിയാം. എല്ലാവരും ഇത് മനസ്സിലാക്കണം. ഇതിനൊന്നും ബിജെപിയെ അനുവദിക്കരുത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഉറപ്പായും അധികാരത്തിൽ വരും. ഇതിനായുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. കർണാടകയിലെ വിജയത്തിലൂടെ വലിയ പാഠമാണ് കോൺഗ്രസ് പഠിച്ചതെന്നും രാഹുൽ പറഞ്ഞു.
Discussion about this post