ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. അഞ്ച് ഭീകരരെ പിടികൂടി. കുൽഗാം ജില്ലയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു.
ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ആദിൽ ഹുസൈൻ വാനി, സുഹൈൽ അഹമ്മദ്, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോൺ, സബ്‌സർ അഹമ്മദ് ഖാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ അന്വേഷണത്തിലായിരുന്നു ഇവരെ പിടികൂടിയത്. ഭീകരർ തമ്പടിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഭീകരരെ പിടികൂടിയത്.
പരിശോധനയിൽ രണ്ട് ഭീകര കേന്ദ്രങ്ങളാണ് സുരക്ഷാ സേന തകർത്തെറിഞ്ഞത്. വിവിധയിടങ്ങളിൽ ഇവർ ഭീകരാക്രമണം നടത്താൻ പിടിയിലായവർ പദ്ധതിയിട്ടിരുന്നതായി സുരക്ഷാ സേന പറഞ്ഞു. അതിർത്തി കടന്ന് എത്തുന്ന ഭീകരർക്ക് സഹായം നൽകുന്നതും ഇവരാണ്.
ഇവരുടെ പക്കൽ നിന്നും പിസ്റ്റലുകൾ, ഹാൻഡ് ഗ്രനേഡുകൾ, യുബിജിഎൽ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തതായും സുരക്ഷാസേന വ്യക്തമാക്കി.
ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഈ മാസം 16 ഭീകരരെ ആണ് സുരക്ഷാ സേന പിടികൂടിയത്. വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.
Discussion about this post