തിരുവനന്തപുരം: തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്നത് വസ്തുതയാണെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്‌ഐ എന്ന് എഴുതിയ സംഭവം വ്യാജമാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ഏതാനും മാസങ്ങളായി പിഎഫ്‌ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ എൻഐഎ തകർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം – രാഷ്ട്രീയക്കാർ, മാദ്ധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്‌ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്‌പെന്റ് ചെയ്തിരുന്നു.
കോൺഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യവും അവരുമായി ബന്ധമുള്ള മാദ്ധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമിക്കുകയാണ്.അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനികനെ ആക്രമിച്ച് പിഎഫ്‌ഐ എന്ന് മുതുകിൽ ചാപ്പ കുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നത് എന്ന് അനിൽ ആന്റണി പ്രതികരിച്ചിരുന്നു. എന്നാൽ സംഭവം വ്യാജമാണെന്ന് വ്യക്തമായതോടെ പ്രതികരണം വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനിടെയാണ് പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി അനിൽ ആന്റണി രംഗത്ത് എത്തിയത്.
Discussion about this post