കൊച്ചി; സ്വപ്‌നങ്ങൾ പൂർത്തീകരിക്കും മുൻപേ മരണമടഞ്ഞ മകന്റെ കുഞ്ഞിനായി 12 വർഷമായി കാത്തിരിപ്പ് തുടർന്ന് ദമ്പതികൾ. കറുകുറ്റി കുഞ്ഞാശേരിൽ രവുകുമാറും കാർത്യായനിയും ആണ് മകന്റെ കുഞ്ഞിനായി കാത്തിരിക്കുന്നത്.
കാൻസർ ബാധിതനായി 27ാം വയസ്സിൽ മരിക്കും മുൻപ് മകൻ രതീഷ് കുമാറിന്റെ ബീജം എടുത്തുസൂക്ഷിച്ചു വച്ചിട്ടുണ്ട്.അവകാശിയെ സൂചിപ്പിക്കാതെ സൂക്ഷിക്കാൻ നൽകിയതിനെ തുടർന്നു മകന്റെ ബീജം നേടിയെടുക്കുന്നതിനു വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് ഇവർ നടത്തിയത്. പ്രതിവർഷം 10,000 രൂപ നൽകിയാണു മകന്റെ ബീജം സ്വകാര്യസ്ഥാപനത്തിൽ സൂക്ഷിക്കുന്നത്.
ഗർഭപാത്രം നൽകുന്നതിനായി ഏതെങ്കിലും പെൺകുട്ടി തയ്യാറായാൽ മാത്രമേ ഇവരുടെ സ്വപ്‌നം പൂവണിയൂ.അങ്ങനെ ഒരു പെൺകുട്ടി വന്നാൽ അവളെ മകളായി സ്വീകരിക്കുമെന്നു രവികുമാറും കാർത്യായനിയും പറയുന്നു. ഗർഭധാരണം ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ നൽകാമെന്ന് ഒരു ആശുപത്രി വാഗ്ദാനം നൽകിയിട്ടുണ്ട്.
ചെന്നൈയിൽ സൗണ്ട് എൻജിനീയറിങ്ങിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണു രതീഷിനു കാൻസർ ആണെന്നു തിരിച്ചറിയുന്നത്. ചികിത്സ തുടങ്ങിയപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരം ബീജമെടുത്തു സൂക്ഷിക്കുകയായിരുന്നു. 2011 ലായിരുന്നു മരണം.
Discussion about this post