നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ കനത്ത പരാജയത്തിന് പിന്നാലെ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം കേന്ദ്രീകരിച്ച് ബോർഡുകൾ വെച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതിക്കെതിരെ സിപിഐക്കുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ‘വ്യക്തിപൂജ’ നടന്നു എന്ന രീതിയിൽ പിണറായി വിജയന്റെ ചിത്രം വച്ചുള്ള ബോർഡുകൾ ഉപയോഗിച്ചതിനെതിരെ സിപിഐയുടെ എല്ലാ തലങ്ങളിലും വലിയ തോതിൽ വിമർശനമുയർന്നിട്ടുണ്ടെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ 15 മണിക്കൂറിലധികം നീണ്ട സുദീർഘവും തീക്ഷ്ണവുമായ ചർച്ചയാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നത് ആഗോള അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടതാണ്. പ്രചാരണത്തിൽ അത്തരം പ്രവണതകൾ വന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന നിലപാടിലാണ് പാർട്ടി എത്തിച്ചേർന്നിരിക്കുന്നത്.
എന്നാൽ സംസ്ഥാന കൗൺസിലിൽ നടന്ന ചർച്ചയെന്ന പേരിൽ നിലവിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പല വിവരങ്ങളും വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ആർക്കും എന്തിനെയും ജനാധിപത്യപരമായി വിമർശിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചില വ്യക്തികൾ സ്വന്തം ഫേസ്‌ബുക്ക് പേജുകളിലൂടെയും മറ്റും പങ്കുവെക്കുന്ന വ്യക്തിപരമായ കുറിപ്പുകൾ പാർട്ടിയുടെ ഔദ്യോഗിക നയമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത പരാജയമാണ് ഉണ്ടായതെന്ന് സിപിഐ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഈ പരാജയത്തിന്റെ ആഴം മനസ്സിലാക്കി ശക്തമായ തിരുത്തലുകളുമായി മുന്നോട്ട് പോകും. വികസനം അടക്കമുള്ള മുന്നേറ്റങ്ങൾ വെറുതെ ഉണ്ടായതല്ലെങ്കിലും ജനങ്ങളിലേക്ക് അത് ശരിയായ രീതിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന സ്വയംവിമർശനവും പാർട്ടിയിലുണ്ടായി.
തൊഴിലാളി വർഗ്ഗമാണ് പാർട്ടിയുടെ യഥാർത്ഥ അടിത്തറയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആ വിഭാഗങ്ങളിൽ നിന്ന് തന്നെ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. അത്തരം ജനകീയ വിമർശനങ്ങളെ ഏറ്റവും ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. മുൻകാലങ്ങളിൽ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയൊരു പങ്കും തങ്ങളെ എൽഡിഎഫ് കൈവിട്ടെന്ന തെറ്റായ ധാരണയിൽ എത്തിയതാണ് തിരിച്ചടിക്ക് മറ്റൊരു പ്രധാന കാരണം. എന്നാൽ ന്യൂനപക്ഷങ്ങൾ എല്ലാക്കാലത്തും സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും, അവരെ വീണ്ടും നെഞ്ചോട് ചേർത്തുപിടിക്കുമെന്നും ആ സൗഹൃദക്കണ്ണി ഒരു കാരണവശാലും മുറിയാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












