ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനെ ഒന്നടങ്കം ചാമ്പലാക്കണമെന്ന കടുത്ത ആഹ്വാനവുമായി ഇസ്രായേലിലെ മന്ത്രിമാർ രംഗത്ത്. “അമേരിക്കക്കാരോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ലെബനൻ രാജ്യം പൂർണ്ണമായി കത്തിയമരണം,” എന്നാണ് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പരസ്യമായി പ്രഖ്യാപിച്ചത്. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന് വൻ തിരിച്ചടിയായി നാല് സൈനികരുടെ മരണം സൈന്യം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.
ഒരു ഇസ്രായേലി അമ്മ ഒഴുക്കുന്ന ഓരോ തുള്ളി കണ്ണീരിനും പകരമായി അയ്യായിരം ലെബനൻ അമ്മമാർ കരയേണ്ടി വരണമെന്ന് ബെൻ ഗ്വിർ മുന്നറിയിപ്പ് നൽകി. അളന്നുതൂക്കിയുള്ള പ്രതികരണങ്ങൾ കൊണ്ടോ ആത്മസംയമനം പാലിച്ചോ മിഡിൽ ഈസ്റ്റിൽ യുദ്ധം ജയിക്കാനാകില്ലെന്നും ഇസ്രായേൽ സൈന്യം ലെബനനിൽ സർവ്വനാശം വിതയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സമാനമായ പ്രകോപനവുമായി ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും രംഗത്തെത്തി. ഭീകരവാദത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ ഇസ്രായേൽ ഇനി വന്യമായി പെരുമാറണമെന്നും, തീപ്പൊരികൾ സംസാരിക്കട്ടെ എന്ന് വ്യക്തമാക്കിക്കൊണ്ട് ലെബനനിലേക്ക് ‘നരകത്തിന്റെ വാതിലുകൾ’ തുറന്നുവിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാർ ഇസ്രായേലിന്റെ സുരക്ഷാ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന പൊതുവികാരം രാജ്യത്ത് ശക്തമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തി ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി നെതന്യാഹു പരാജയപ്പെട്ടു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് സൈനികർ കൊല്ലപ്പെടുന്നത്. വരുന്ന ഒക്ടോബറിൽ ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നെതന്യാഹുവിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഇരട്ടിക്കുകയാണ്. പ്രമുഖ ഇസ്രായേലി പത്രമായ മാരിവ് (Maariv) പുറത്തുവിട്ട പുതിയ സർവേ പ്രകാരം 63 ശതമാനം ഇസ്രായേൽ പൗരന്മാരും യുഎസ്-ഇറാൻ കരാറിന് ശേഷം രാജ്യത്തിന്റെ ഭാവി ഓർത്തുള്ള കടുത്ത ആശങ്കയിലാണ്. പ്രതിപക്ഷ നേതാവ് അവിഗ്ഡോർ ലീബർമാനും ലെബനനെതിരെ കടുത്ത തിരിച്ചടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചടിയിൽ നിന്ന് ലെബനന് ഒരിക്കലും കരകയറാൻ കഴിയാത്ത വിധം വലിയ വില അവർ നൽകേണ്ടി വരണമെന്നാണ് ലീബർമാൻ വ്യക്തമാക്കിയത്.












