ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നാണ് വിരാട് കോലിയും ബാബർ അസമും തമ്മിലുള്ള താരതമ്യം. പാകിസ്ഥാൻ ആരാധകർ പലപ്പോഴും ബാബർ അസം വിരാട് കോഹ്‍ലിയെക്കാൾ മികച്ചതാണെന്ന് വാദിക്കാറുണ്ട്. ഈ രണ്ട് ലോകോത്തര ബാറ്റർമാരെയും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കുമോ എന്നും, ഏതെല്ലാം റെക്കോർഡുകളിലാണ് ബാബർ അസം വിരാട് കോലിയേക്കാൾ മുന്നിലുള്ളതെന്നും വിശദമായി പരിശോധിക്കാം.
പാകിസ്ഥാൻ ആരാധകർ ബാബർ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനും കോലിയേക്കാൾ മികച്ചതാണെന്ന് പറയുന്നതിനും പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ട്. ബാബർ അസമിന്റെ കരിയറിലെ ആദ്യകാലത്തെ ചില അസാധാരണ റെക്കോർഡുകളാണ് ഈ വാദങ്ങൾക്ക് പ്രധാന അടിസ്ഥാനം. ആകെ റൺസിലും സെഞ്ചുറികളിലും വിരാട് കോലി വളരെ മുന്നിലാണെങ്കിലും, കരിയറിന്റെ തുടക്ക വേഗതയിലും ചില പ്രത്യേക ഫോർമാറ്റുകളിലും ബാബർ അസം കോഹ്‌ലിയെ മറികടന്നിട്ടുണ്ട്.
ആദ്യത്തെ 100 ഏകദിന മത്സരങ്ങൾ പിന്നിട്ടപ്പോഴുള്ള കണക്കുകൾ പരിശോധിച്ചാൽ വിരാട് കോഹ്‍ലിയെക്കാൾ വളരെ മുന്നിലായിരുന്നു ബാബർ അസം. ആദ്യ 100 ഏകദിനങ്ങളിൽ നിന്ന് 5,089 റൺസ് (18 സെഞ്ചുറികൾ, ശരാശരി 59.17). ബാബർ നേടിയപ്പോൾ വിരാട് ആദ്യ 100 ഏകദിനങ്ങളിൽ നിന്ന് 4,107 റൺസ് (13 സെഞ്ചുറികൾ, ശരാശരി 48.89) ആണ് നേടിയത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികച്ച താരം എന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകർത്തത് ബാബർ ആണ്.
ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റായ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ സെഞ്ചുറികളുടെ എണ്ണത്തിൽ ബാബർ അസം കോലിയേക്കാൾ മുന്നിലാണ്. ബാബർ അസം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 സെഞ്ചുറികൾ നേടിയിട്ടുണ്ട്. വിരാട് ആകട്ടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 1 സെഞ്ചുറി മാത്രമാണ് നേടിയിട്ടുള്ളത്.
സ്വന്തം നാട്ടിൽ കളിക്കുമ്പോഴുള്ള ബാറ്റിങ് ശരാശരിയിൽ ബാബർ അസമിന് നേരിയ മുൻതൂക്കമുണ്ട്. ബാബർ അസം സ്വന്തം നാട്ടിൽ ഏകദിനത്തിൽ 64.8 എന്ന അവിശ്വസനീയ ശരാശരിയിലാണ് റൺസ് അടിച്ചുകൂട്ടുന്നത്. സ്വന്തം മണ്ണിൽ കോഹ്‌ലിയുടെ ഏകദിന ശരാശരി 58.4 ആണ്.












