എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കെപിസിസി ആസ്ഥാനത്ത് നടന്ന കരുണാകരൻ സെന്റർ മന്ദിര നിർമ്മാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
കെ. കരുണാകരൻ ആണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്. അതുകൊണ്ട് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ മടിക്കേണ്ടതില്ല. രാജ്യത്ത് 80 ശതമാനം വിമാനത്താവളങ്ങൾക്കുമുള്ളത് വക്തികളുടെ പേരാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തെ എതിർത്തവരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും ശശി തരൂർ പരിഹസിച്ചു.
രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ രണ്ട് കയ്യും നീട്ടി തന്നെ സ്വീകരിച്ച വ്യക്തിയാണ് കരുണാകരൻ. തലസ്ഥാനത്ത് വരുമ്പോൾ എന്നും ഊണിനായോ സംസാരിക്കാനായോ വീട്ടിലേക്ക് ക്ഷണിക്കും. നിർണായകമായ പല ഉപദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Discussion about this post