തിരുവനന്തപുരം: ചൈനയിൽ നിന്നും പണം കൈപ്പറ്റി വ്യാജ വാർത്തകൾ നൽകിയ സംഭവത്തിൽ ന്യൂസ് പോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി പോലീസിന്റെ നടപടി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാർത്താ ശേഖരണത്തിനും പ്രകാശനം നടത്താനുമുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യധാരാ മാദ്ധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാദ്ധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ ‘ന്യൂസ് ക്ലിക്കി’നുനേരെയുള്ള പോലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പോലീസിന്റെ നടപടി പുന:പരിശോധിക്കണം.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാദ്ധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ ന്യൂസ് ക്ലിക്കിന്റെ പ്രധാന ഓഫീസിൽ ഉൾപ്പെടെ പരിശോധന നടത്തുകയും ഓഫീസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഇതിന് പുറമേ എഡിറ്റർ പ്രബീർ പുർകായസ്ഥയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനോട് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post