എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എം.കെ കണ്ണന് കുരുക്ക് മുറുകുന്നു. സ്വത്തുക്കൾ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണന് വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. കണ്ണൻ ഇന്ന് സമർപ്പിച്ച സ്വത്തുക്കളുടെ വിവരങ്ങൾ അപൂർണമാണ്. ഇതേ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ഹാജരാക്കിയ രേഖകളിൽ തൃശ്ശൂർ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടില്ല. കേസുമായി ബന്ധപ്പെട്ടുള്ള നിർണായക രേഖകളാണ് ഇത്. കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാർ തൃശ്ശൂർ സഹകരണ ബാങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതിലും കള്ളപ്പണം വെളുപ്പിക്കലിലും കണ്ണന് പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി തൃശ്ശൂർ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ആവശ്യമാണ്. അതിനാലാണ് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
സ്വന്തം പേരിലുള്ളതും കുടുംബാംഗങ്ങളുടെ പേരിലുള്ളതുമായ സ്വത്തുക്കളുടെ വിവരങ്ങൾ. ആദായ നികുതി അടച്ചതിന്റെ രേഖകൾ എന്നിവ സമർപ്പിക്കാൻ ആയിരുന്നു ഇഡി നിർദ്ദേശം നൽകിയത്. മൂന്ന് തവണ നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു സ്വത്ത് വിവരങ്ങൾ കണ്ണൻ സമർപ്പിച്ചത്. പ്രതിനിധികൾ വഴിയായിരുന്നു സ്വത്ത് വിവരങ്ങൾ ഇന്ന് സമർപ്പിച്ചത്.
Discussion about this post