മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടികളിൽ ഒരാളാണ് കനകലത. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ കനകലതയില്ലാത്ത ഒരു സിനിമ പോലും ഒരു കാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടില്ലായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചു.
കുറച്ച് കാലങ്ങളായി നടിയെ അങ്ങനെ സ്‌ക്രീനിൽ ഒന്നും കാണാനില്ല. ഈ വർഷം ആദ്യം റിലീസായ പൂക്കാലത്തിലാണ് താരം അവസാനമായി മുഖം കാണിച്ചത്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കനകലതയുടെ സഹോദിയായ വിജയമ്മ. പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലതയെന്ന് വിജയമ്മ പറയുന്നു. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, മര്യാദക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നടിയെന്നാണ് ചേച്ചി പറയുന്നത്.
2021 ഡിസംബർ തൊട്ടാണ് ഓരോരോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് അവർ പറഞ്ഞു. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവൾ അക്കാര്യം വിടും. ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആർഎ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നുവെന്നും ചേച്ചി പറയുന്നു.
മെല്ലെ മെല്ലെ അവൾ ഭക്ഷണം കഴിക്കാതെയായി. ഉമനീര് പോലും ഇറക്കുന്നില്ലെന്ന അവസ്ഥയായി ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളും മറന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ട്യൂബ് ഇട്ടു. ലിക്വിഡ് ഫുഡ് കൊടുത്ത് തുടങ്ങി. എന്നാൽ പലപ്പോഴും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാറില്ലെന്നും വിജയമ്മ പറയുന്നു. നിർബന്ധിച്ച് കൊടുത്താൽ തന്നെ അത് തുപ്പി കളയുകയോ വായ അടച്ച് പിടിക്കുകയോ ചെയ്യും. ഡയപ്പർ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറഞ്ഞു.
സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലാതായി. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും’ അതാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് വിജയമ്മ പറയുന്നു.ഇൻഡസ്ടിയിൽ പലർക്കും ഇപ്പോഴും കനകലതയുടെ അവസ്ഥ അറിയില്ല. അമ്മ, ആത്മ തുടങ്ങിയ സംഘടനകളിൽ നിന്ന് ലഭിക്കുന്ന സഹായം മൂലമാണ് ചികിത്സയും മറ്റുചിലവുകളും നടക്കുന്നതെന്ന് വിജയമ്മ പറയുന്നു.
Discussion about this post