ജറുസലേം: ഇരുട്ടിന്റെ മറവിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ യുദ്ധത്തിന്റെ സകലമര്യാദകളും ലംഘിച്ചാണ് ആക്രമണം നടത്തുന്നതെന്ന് റിപ്പോർട്ട്. ബുൾഡോസറുകൾ ഉപയോഗിച്ച് അതിർത്തി പൊളിച്ച ഭീകരർ പ്രായഭേദമന്യേ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. കുട്ടികളെയും സ്ത്രീകളെയും വരെ ആക്രമിച്ച ഭീകരർ മൃതദേഹങ്ങളെ അനാദരിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വരുന്നുണ്ട്. കത്തിക്കരിയുന്ന ഇസ്രയേൽ വാഹനത്തിന് മുമ്പിൽ തോക്കേന്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഹമസ് ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്.
അതിർത്തിയിൽ മിസൈൽ പ്രതിരോധ കവചം ഇസ്രായേൽ സ്ഥാപിച്ചിരുന്നു. ഇത് മറികടന്നാണ് റോക്കറ്റുകൾ ഇസ്രായേൽ നഗരങ്ങളിലെത്തിയത്. നിരവധി ഇസ്രയേൽ പൗരന്മാരെയാണ് ഭീകരർ ബന്ദികളാക്കി വച്ചിരിക്കുന്നത്. 5,000 ത്തോളം റോക്കറ്റുകൾ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാൻഡറായ മുഹമ്മദ് അൽ ഡെയ്ഫ് അവകാശപ്പെട്ടത്.
അതേസമയം ഇതിനിടെ, ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
Discussion about this post