ബ്ലാക്ക് ആന്റ് വെെറ്റ് സിനിമയുടെ കാലത്ത് അധോലോക നായകനായും ക്രൂരനായ വില്ലനായും പകർന്നാടിയ നടൻ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളത് കൊണ്ടുതന്നെയാവാം നസീർ, വിജയശ്രീ, ജയഭാരതി തുടങ്ങി ഒട്ടനവധി താരങ്ങളുടെ അച്ഛനായും അമ്മാവനായും അന്നേ വേഷമിടാൻ സാധിച്ചത്. 1980 -90 കാലഘട്ടത്തിൽ തറവാട്ട് കാരണവരായും, രാഷ്ട്രീയ നേതാവായും വക്കീലായും കുടുംബാങ്ങങ്ങൾക്ക് പാരവയ്ക്കുന്ന അമ്മാവനായുമെല്ലാം ഏതു വേഷം ചെയ്താലും നമുക്കടുത്തറിയാവുന്ന ഏതോ ഒരാളെന്ന നിലയിൽ പ്രേക്ഷകരിലേക്കെത്താൻ അദ്ദേഹത്തിന് സാധിച്ചു.
ശങ്കരാടി എന്ന നടനെ ഇന്നും മലയാളികള്‍ക്ക് അങ്ങനെ മറക്കാനാകില്ല.
ഇപ്പോഴും പഴയകാല ചലച്ചിത്രങ്ങൾ മിനിസ്സീനിൽ തെളിയുമ്പോൾ ശങ്കരാടി ഉണ്ടെങ്കിൽ എല്ലാം മറന്ന് നമ്മൾ പ്രേക്ഷകർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കും. അത് തന്നെയാണ് ശങ്കരാടി എന്ന കലാകാരന്റെ വിജയവും. മനസ്സില്‍ തങ്ങിനിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. വളരെ വ്യത്യസ്തമായ ശൈലിയിലുളള സംഭാഷണവും അഭിനയും ശരീര പ്രകൃതിയും എല്ലാംതന്നെ മറ്റുളളവരില്‍ നിന്നും അദ്ദേഹത്തെ വളരെ വ്യത്യസ്തനാക്കി.
കെ.പി.സി.സി നാടക സംഘത്തില്‍ സജീവമായിരുന്ന ശങ്കരാടി ‘കടലമ്മ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു അദ്ദേഹം.
ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായര്‍, നാടോടിക്കാറ്റിലെ പണിക്കരമ്മാവന്‍, സന്ദേശത്തിലെ താത്വികാചാര്യന്‍ കുമാരപിള്ള, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ നോവലിസ്റ്റ് കുട്ടിച്ചൻ, വിയറ്റ്നാം കോളനിയിലെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മാനസികരോഗി, മിന്നാരത്തിലെ കുക്ക് അയ്യർ…. അങ്ങനെ വര്‍ഷത്തിൽ 40ലേറെ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ആവര്‍ത്തന വിരസതയില്ലാതെ ജീവൻ നല്‍കി ഈ മഹാനടന്‍.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മൂന്നു വര്‍ഷം അടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടനുളള പുരസ്‌കാരവും അദ്ദേഹം നേടി.
1924 ല്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി വടക്കന്‍ പറവൂര്‍ മേമന വീട്ടിലാണ് ശങ്കരാടി ജനിച്ചത്. ചന്ദ്രശേഖര മേനോന്‍ എന്നതാണ് യഥാര്‍ത്ഥ പേര് പിന്നീട് തറവാട്ടു പേരായ ശങ്കരാടി എന്ന പേരു സ്വീകരിച്ചു.
എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ പോയെങ്കിലും പഠനംപാതിവഴിയിൽ ഉപേക്ഷിച്ചു. നാടക സംഘത്തിലേക്കും അഭിനയത്തിലേക്കും എത്തുന്നതിനു മുന്‍പ് രാഷ്‌ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. 2001 ഒക്ടോബര്‍ 9 ന് ഈ മഹാനടന്‍ അരങ്ങൊഴിഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് നാട്യങ്ങളില്ലാത്ത കലാകാരനെയാണ്.
Discussion about this post