മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ലോക മാനസികാരോഗ്യ ദിനത്തില്‍ ജനങ്ങളെ ഓർമപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ഖാനും മകള്‍ ഇറ ഖാനും. മനസിനെ ബാധിക്കുന്ന പ്രശ്നങ്ങളെ ഒരിക്കലും നിസാരമായി കാണരുതെന്നും സ്വയം ചികിത്സക്ക് തയ്യാറാകാതെ വിദഗ്ദ സഹായം തേടണമെന്നും ആമിര്‍ഖാന്‍ പറയുന്നു.
താനും മകൾ ഇറയും വർഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്നുണ്ടെന്നും ഒരു മടിയും കൂടാതെ താരം തുറന്നു പറഞ്ഞു. ‘‘ഈ ജീവിതത്തില്‍ പലതും നമുക്ക് ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കുന്നവയല്ല. ചിലതിന് മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്, അതായത് വിദഗ്ദരായവരുടെ സഹായം. അത് തേടാന്‍ ഒരിക്കലും മടികാണിക്കരുത്” ഇരുവരും വിഡിയോയില്‍ പറയുന്നു. സ്വന്തം ജിവിതത്തിലെ ചില സാഹചര്യങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇവർ സംസാരിക്കുന്നത്. വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു താനും തന്‍റെ മകളുമെന്നും ആമിര്‍ഖാന്‍ തുറന്നു സമ്മതിക്കുമ്പോൾ ചില ആരാധകരിലെങ്കിലും അത് ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട് എന്നതും മറ്റൊരു കാര്യം.
എന്നാൽ ജീവിതത്തിൽ അമിതമായ ഉത്കണഠയിലൂടെയോ അല്ലെങ്കില്‍ മനസിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളിലൂടെയോ കടന്നു പോകുമ്പോൾ മടികൂടാതെ വിദഗ്ദ സഹായം തേടുക, അതില്‍ നാണക്കേടുകള്‍ ഒന്നും തന്നെയില്ലയെന്നും ആമിര്‍ഖാന്‍ പറഞ്ഞുവയ്ക്കുന്നു.
‘‘സ്വന്തമായി ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അത്തരം സാഹചര്യത്തിൽ വിദഗ്ധരുടെ സഹായം തേടണം. പഠിക്കാൻ സ്കൂളിൽ പോവുന്നതും മുടി വെട്ടാൻ സലൂണിൽ പോവുന്നതും ആവശ്യത്തിന് പ്ലംബറെ വിളിക്കുന്നതും അവർ അതിൽ പരിശീലനം നേടിയതിനാലാണ്. ഇത്തരത്തിൽ പരിശീലനം നേടിയ വിദഗ്ധരെ മാനസികാരോഗ്യത്തിനും നമ്മൾ സമീപിക്കണം. ഏതെങ്കിലും തരത്തിലുള്ള ടെൻഷനോ, സ്ട്രെസ്സോ നിങ്ങളെ അലട്ടുന്നുവെങ്കിൽ പരിശീലനം ലഭിച്ച വിദഗ്ധരെ നിങ്ങൾ തീർച്ചയായും സമീപിക്കണം. അതിൽ മടിയോ നാണക്കേടോ തോന്നേണ്ട കാര്യമില്ല.’’–ആമിർ ഖാൻ പറഞ്ഞു.
ഇറ ഖാനും ഇതിന് മുന്‍പും തന്‍റെ മാനസികാരോഗ്യത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിക്കൂടി പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. കൂടാതെ മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി നിരന്തരം കുറിപ്പുകൾ പങ്കവയ്ക്കുകയും ചെയ്യുമായിരുന്നു. 2018 ല്‍ തനിക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ കണ്ടെത്തിയിരുന്നെന്നും വര്‍ഷങ്ങളോളം അതിനോട് പോരാടുകയായിരുന്നു എന്നും ഇറ തുറന്നു പറഞ്ഞിട്ടുണ്ട്.
ശരീരത്തിന്റെ ആരോഗ്യം പോലെത്തന്നെ മാനസികാരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബാല്യകാല അനുഭവങ്ങളെക്കുറിച്ചും കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം ഇറ അന്ന് പറയുകയുണ്ടായി. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി അഗസ്തു ഫൗണ്ടേഷന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനും ഇറ ഖാൻ ആരംഭിച്ചിരുന്നു.
Discussion about this post