മറ്റ് ഏത് മൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണ് പന്നികൃഷി അഥവാ പന്നിവളർത്തൽ. ഇന്ത്യയിൽ ഏറ്റവും അധികം പേർ പന്നി മാംസം കഴിക്കുന്നത് കേരളത്തിൽ ആയതിനാൽ ഇതിന് നല്ല മാർക്കറ്റുമാണ്. നമ്മുടെ സംസ്ഥാനത്തിന് ആവശ്യമായ പന്നി മാംസത്തിൽ ഭൂരിഭാഗവും പുറത്ത് നിന്നാണ് വരുന്നത്.
ഉയർന്ന തീറ്റപരിവർത്തന ശേഷിയാണ് പന്നികളുടെ ഒരു ഗുണം. തിന്നുന്ന തീറ്റ ശരീരത്തിൽ മാംസമാക്കി മാറ്റുന്നതിനുള്ള കഴിവാണിത്. ചെടികൾ, പുല്ല്, ധാന്യങ്ങൾ, മില്ലുകളിൽനിന്നുള്ള ഉപോത്പന്നങ്ങൾ, കേടായ ഭക്ഷ്യവസ്തുക്കൾ, ചവറ് എന്നു തുടങ്ങി എന്തും പന്നികൾ ആഹാരമാക്കും. വളരെയെളുപ്പത്തിൽ വളരുമെന്നതുപോലെ എട്ട് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഒരു പന്നിയെ ഇണചേർക്കാം. വർഷത്തിൽ രണ്ടുപ്രാവശ്യം ഇവ പ്രസവിക്കും. ഓരോ പ്രസവത്തിലും എട്ടു മുതൽ 12 വരെ കുഞ്ഞുങ്ങളുണ്ടാകും.
പന്നികളെ വളർത്തുന്നത് എളുപ്പമാണ്. അധിക മൂലധനമോ മുതൽമുടക്കോ ഇല്ലാതെതന്നെ ഇവയ്ക്കുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും സാധിക്കും. ശരീര തൂക്കത്തിൻറെ ഭൂരിഭാഗവും ഭക്ഷ്യയോഗ്യമാണ് എന്നതാണ് മറ്റൊരു കാര്യം. അറുപത് മുതൽ എൺപത് വരെ ശതമാനം മാംസവും ഭക്ഷിക്കാനാകും. പന്നിമാംസ്യം ഏറ്റവും പോഷക സമൃദ്ധവും രുചികരവുമായ മാംസമാണ്. ഇതിൽ ഉയർന്ന തോതിൽ കൊഴുപ്പും ഊർജ്ജവും ഉണ്ട്. ജലാംശം കുറവാണ്.
എന്നാൽ കേരളത്തിലെ പന്നികർഷകർ ഭയപ്പെടുന്ന ഒന്നാണ് നീലച്ചെവിയൻ. മാരക വൈറസ് രോഗമായ പിആർആർഎസ് അഥവാ പോർസൈൻ റിപ്രൊഡക്ടീവ് ആൻഡ് റെസ്പിരേറ്ററി സിൻഡ്രോം (Porcine reproductive and respiratory syndrome/PRRS) ആയിരുന്നു പന്നികളുടെ ജീവനെടുത്തത്. രോഗം ബാധിക്കുന്ന പന്നികളുടെ ചെവികൾ നീലനിറത്തിൽ വ്യത്യാസപ്പെടുന്നത് പ്രധാന ലക്ഷണം ആയതിനാൽ നീലച്ചെവിയൻ രോഗം (Blue ear disease) എന്ന് പൊതുവെ വിളിക്കപ്പെടുന്ന രോഗമാണിത്. ക്ലാസിക്കൽ സൈ്വൻ ഫീഫർ അഥവാ പന്നിപ്പനി കഴിഞ്ഞാൽ പന്നിവളർത്തൽ മേഖലയിൽ ഏറ്റവും ഭീഷണി ഉയർത്തുന്നതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായ രോഗവും നീലച്ചെവിയൻ വൈറസ് രോഗം തന്നെ.
തീവ്രരൂപത്തിലോ ലക്ഷണങ്ങൾ പ്രകടമാവും മുമ്പേ തന്നെ പന്നികളുടെ മരണം സംഭവിക്കുന്ന അതിതീവ്രരൂപത്തിലോ രോഗം പന്നികളെ ബാധിക്കാം. വൈറസിന്റെ ജനിതകസ്വഭാവവും തീവ്രതയും, വൈറസ് ബാധിക്കുന്ന പന്നികളുടെ പ്രായവും എല്ലാം അനുസരിച്ച് രോഗതീവ്രതയിൽ വ്യത്യാസങ്ങൾ കാണാം
Discussion about this post