തൃക്കാക്കര: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ഹോക്കി താരം പിആർ ശ്രീജേഷ്. ബംഗാൾ ഗവർണർ സിവി ആനന്ദബോസ് തന്നെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ വിവരം അറിഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ശ്രീജേഷ്.
എന്താണ് കാരണമെന്ന് തനിക്ക് അറിയില്ല. ഇന്നലെ വീട്ടിൽ വന്നതാണ്. കളി കഴിഞ്ഞിട്ട് മൂന്ന് നാല് ദിവസങ്ങളിൽ കൂടുതലായി. ഇതുവരെ ആരും ബന്ധപ്പെട്ടില്ല. ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും വന്നില്ല. കായിക താരങ്ങളോട് ഇങ്ങനെ പെരുമാറുന്നത് നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവർ നാളെ നോക്കുമ്പോൾ ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങിയാലും നമ്മുടെ നാട്ടിൽ വിലയില്ല. അവരെ അത് എത്രത്തോളം നിരുത്സാഹപ്പെടുത്തുമെന്നും പിആർ ശ്രീജേഷ് ചോദിച്ചു. സ്‌പോർട്‌സ് ചെയ്യണോയെന്നും അതിനെക്കാൾ നല്ലത് പഠിച്ചാൽ മതിയെന്നുമുളള രീതിയിലേക്ക് അവരെ ചിന്തിപ്പിക്കുമെന്നും ശ്രീജേഷ് പറഞ്ഞു.
ഹരിയാന സർക്കാർ മൂന്ന് കോടി രൂപയാണ് ടീമിലുണ്ടായിരുന്നവർക്ക് കൊടുക്കുന്നത്. ഒഡീഷയിൽ നിന്നുളള താരം അവരുടെ മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ ഒന്നരക്കോടി രൂപയുടെ ചെക്കാണ് കൈയ്യിൽ കൊടുത്തത്. അതാണ് അവരുടെ പ്രചോദനവും ശ്രീജേഷ് പറഞ്ഞു.
ഏഷ്യൻ ഗെയിംസ് ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. ഇതോടെ അടുത്ത വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്്‌സിലേക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കാനും ഇന്ത്യൻ ടീമിനായിരുന്നു.
Discussion about this post