ജറുസലേം: നൂറിലധികം പേരെ ഹമാസ് ഭീകരർ ബന്ദികളാക്കിയതായി ഇസ്രായേൽ. ഇവരുടെ മോചനത്തിനായുള്ള നീക്കങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ കൂടുതൽ കടുപ്പിച്ചു.
ഇസ്രായേലികൾ ഉൾപ്പെടെ 120 പേരെയാണ് ഹമാസ് ഭീകരർ ബന്ദികളാക്കിയിട്ടുള്ളത് എന്നാണ് സേനയുടെ സ്ഥിരീകരണം. സംഘർഷത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ ഏഴിനാണ് ഇവരെ തടവിലാക്കിയത്. ഇവരെ ഉടൻ മോചിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സേന വ്യക്തമാക്കി.
ഹമാസിനെതിരായ നീക്കത്തിന്റെ ഭാഗമായി ഗാസയുടെ തെക്കൻ മേഖലകളിൽ ഇസ്രായേൽ വൻ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ടാങ്കുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഭീകര താവളങ്ങൾക്ക് നേരെ സൈന്യം ഷെല്ലുകൾ വർഷിച്ചിരുന്നു. പ്രദേശത്ത് ഭീകരർക്കായുള്ള പരിശോധനയും പുരോഗമിക്കുകയാണ്. പലസീതിനികളെ സേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്.
ഇസ്രായേൽ സേനയിൽ നിന്നും രക്ഷപ്പെടാൻ പലസ്തീനികളെയാണ് ഹമാസ് ഭീകരർ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ഗാസയിലെ പലസ്തീനികളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post