അഹമ്മദാബാദ്: ഇന്ത്യൻ ബൗളർമാർ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ പിടിച്ചുനിൽക്കാനാകാതെ തകർന്ന് പാകിസ്താൻ. ഇന്ത്യയുടെ ബൗളിംഗ് നിര വിശ്വരൂപം കാട്ടിയപ്പോൾ 42.5 ഓവറിൽ 191 റൺസിന് പാകിസ്താന്റെ ബാറ്റിംഗ് അവസാനിച്ചു. അർദ്ധസെഞ്ച്വറി നേടിയ പാക് ക്യാപ്റ്റൻ ബാബർ അസമും അർദ്ധസെഞ്ചുറിക്ക് ഒരു റൺസ് മാത്രം വേണ്ടപ്പോൾ ബൂമ്ര കൂടാരം കയറ്റിയ മുഹമ്മദ് റിസ്വാനും പാകിസ്താനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ബാബർ അസം 58 പന്തിൽ 50 റൺസെടുത്തു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ അബ്ദുളള ഷാഫിഖ് ( 24 പന്തിൽ 20 റൺസ്) ഇമാം ഉൽഹഖും (38 പന്തിൽ 36) കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയതോടെയാണ് പാകിസ്താൻ നായകൻ ആ ഉത്തരവാദിത്വം ചുമലിലേറ്റി ക്രീസിൽ എത്തിയത്. ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ്, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. പാകിസ്താൻ ബാറ്റിംഗ് നിരയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു.
അവസാന എട്ട് വിക്കറ്റുകൾ 36 റൺസിനാണ് നഷ്ടമായത്. ഏഴ് ഓവറുകളിൽ 19 റൺസ് മാത്രം വിട്ടുനൽകിയാണ് ബൂമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. പാകിസ്താന്റെ സ്‌കോർ 200 ൽ താഴെ പിടിച്ചുകെട്ടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മറുപടി ബാറ്റിംഗിന് ഇറങ്ങുന്നത്.
ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ എല്ലാ ആവേശവും ഏറ്റുവാങ്ങിയ ഗാലറിയായിരുന്നു അഹമ്മദാബാദിൽ കണ്ടത്.
Discussion about this post