തിരുവനന്തപുരം: മഴ ഭീഷണിയൊഴിയാതെ സംസ്ഥാനം. പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുളളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലെർട്ട് ആണ്. തുടർച്ചയായി പെയ്ത കനത്ത മഴയിലുണ്ടായ വെളളപ്പൊക്കത്തിൽ ദുരിതത്തിലായ തിരുവനന്തപുരത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിക്കുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാത്രിയോടെ മഴ വീണ്ടും കനക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും
സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് വെളളം പൊങ്ങിയ പ്രദേശങ്ങളിൽ സ്ഥിതി പൂർണമായി പഴയ നിലയിലായിട്ടില്ല. ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും കരകവിഞ്ഞതോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയത്. കണ്ണമ്മൂലയും കഴക്കൂട്ടവും ടെക്‌നോപാർക്ക് മേഖലയും ഉൾപ്പെടെ വെളളത്തിലായിരുന്നു. വൈദ്യുതിബന്ധം ഇല്ലാതായ പ്രദേശങ്ങളിൽ അത് പുന:സ്ഥാപിക്കുന്ന ജോലികൾ തുടരുന്നതേയുളളൂ.
മംഗലപുരം, കഠിനംകുളം, അണ്ടൂർകോണം, അഞ്ചുതെങ്ങ് മേഖലകളിലും വെളളം കയറി.
നെയ്യാറ്റിൻകര, മരുതൂർ, കണ്ണങ്കുഴി, ചെങ്കൽ, കാരക്കോണം മേഖലകളിലായി വലിയ തോതിൽ കൃഷിനാശവും ഉണ്ടായി. ആറ്റിങ്ങലിലും വർക്കലയിലും ഉൾപ്പെടെ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
Discussion about this post