തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതേ തുടർന്ന് നേരത്തെ പുറപ്പെവുടിച്ച മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. നാല് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ശക്തമായ മഴയുടെ സാഹചര്യത്തിൽ ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴയിൽ നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അതിനാൽ നാല് ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള യെല്ലോ അലർട്ടാണ് പിൻവലിച്ചത്. നിലവിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേ അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയും ഉണ്ട്. ഇതാണ് നിലവിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. ഇന്നലെ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയായിരുന്നു ലഭിച്ചത്. ഇതേ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
തെക്ക് കിഴക്കൻ അറബിക്കടലിനും കേരള തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. നാളെയോടെ ചക്രവാത ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post