കൊച്ചി: സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാടിന്റെ ഉദ്ദേശ്യം എന്താണെന്ന് കെ സുരേന്ദ്രൻ. പാകിസ്താൻ ഇന്ത്യയിൽ നടത്തുന്ന മതഭീകരവാദത്തിന് പ്രത്യക്ഷമായും പരോക്ഷമായും സഹായം നൽകിക്കൊണ്ടിരിക്കുന്ന ഒരു രാജ്യാന്തര ഭീകര സംഘടനയാണ് ഹമാസ്. ഏത് അടിസ്ഥാനത്തിലാണ് കേരളത്തിലെ സിപിഎം നേതാക്കൾ അത്തരമൊരു സംഘടനയെ വെളളപൂശിക്കൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
സിപിഎം ഹമാസിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് സാമാന്യബുദ്ധിയുളള എല്ലാവർക്കും പച്ച മലയാളത്തിൽ മനസിലാകും. ഹമാസിന് അനുകൂലമല്ലെങ്കിൽ ഹമാസിന് എതിരാണോ സിപിഎം. പലസ്തീനെ സഹായിക്കുക എന്നതല്ല അവരുടെ ഉദ്ദേശ്യം. പലസ്തീനെ നമ്മുടെ രാജ്യം തന്നെ അംഗീകരിച്ചിട്ടുളളതാണ്. പലസ്തീനുമായുളള നയതന്ത്രബന്ധം മോദി സർക്കാർ വന്നതിന് ശേഷം സ്ഥാപിച്ചിട്ടുളളതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വോട്ട് ബാങ്കിന് വേണ്ടി ഏത് അന്തർദ്ദേശീയ മത ഭീകരവാദ സംഘടനയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും കേരളത്തിൽ പരസ്പര വിദ്വേഷവും ശത്രുതയും വളർത്താൻ വേണ്ടി മാത്രമേ ഇത് സഹായിക്കൂവെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ലീഗിന്റെ നിലപാട് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post