എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.വി അരവിന്ദാക്ഷന് ഇന്ന് നിർണായകം. ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കൂടിയായ പി.വി അരവിന്ദാക്ഷൻ.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. ബാങ്ക് തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദാക്ഷൻ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ തനിക്ക് പങ്കില്ല. ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുന്നു. അമ്മയുടെ പേരിൽ ഇല്ലാത്ത നിക്ഷേപം ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും അരവിന്ദാക്ഷൻ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ല. അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നും ഇയാൾ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടാണ് നടന്നതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം കേസിന്റെ ശരിയായ അന്വേഷണത്തിനായി സർക്കാർ സംവിധാനങ്ങൾ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നും ഇഡി വ്യക്തമാക്കി.
Discussion about this post