തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമകൾ അയയ്ക്കില്ലെന്ന സംവിധായകൻ ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ. ഷാങ്ഹായ് ഫിലിം ഫെസ്റ്റിൽ ഉൾപ്പെടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകൻ ആണ് ഡോ. ബിജു. തന്റെ സിനിമകൾ മികച്ചതായിട്ടും പതിവായി തഴയപ്പെടുന്നുവെന്ന് പറഞ്ഞാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര അക്കാദമിക്കെതിരെ ഡോ. ബിജു നിലപാട് വ്യക്തമാക്കിയത്.
ഐഎഫ്എഫ്‌കെയിൽ ന്യൂ മലയാളം സിനിമയിൽ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഐഎഫ്എഫ്‌കെ യിൽ ഫെസ്റ്റിവൽ കാലിഡോസ്‌കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകൾ ആയി നടന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം മുതൽ ഫെസ്റ്റിവൽ കാലിഡോസ്‌കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐഎഫ്എഫ്‌കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക സിനിമകൾ കണ്ടതും പഠിച്ചതും ഐഎഫ്എഫ്‌കെ യിൽ ആണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം ഏറെ ദുഃഖകരവും ആണ്. പക്ഷെ കഴിഞ്ഞ മൂന്നാല് വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം. ഐഎഫ്എഫ്‌കെയിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകൾ സമർപ്പിക്കാനോ പ്രദർശിപ്പിക്കാനോ ഇല്ലെന്നും ഡോ. ബിജു വ്യക്തമാക്കുന്നു.
കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയിൽ ക്ലാസ്സിക് വിഭാഗത്തിൽ പ്രദർശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ഇനി മുതൽ സംവിധായകൻ, തിരക്കഥ, തുടങ്ങിയ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുൻപാകെ നൽകൂവെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ഡോ. ബിജു പ്രഖ്യാപിച്ചു.
സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകൾ സാങ്കേതിക മേഖലകളിൽ മത്സരിക്കുന്നതിനായി സമർപ്പിക്കും. ഈ തീരുമാനങ്ങൾ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കിൽ വ്യക്തി എന്ന നിലയിലും ഫിലിം മേക്കർ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകുമെന്നും ഡോ. ബിജു തുറന്നുപറയുന്നു. ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാൽ ഡോ. ബിജുവിനെപ്പോലൊരു സംവിധായകൻ ചലച്ചിത്ര അക്കാദമിയുടെ പിടിപ്പുകേടിനെതിരെ തുറന്നടിച്ചിട്ടും മുൻനിര ചലച്ചിത്ര പ്രവർത്തകരോ സാംസ്‌കാരിക ബുദ്ധിജീവികളോ ഇതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംവിധായകൻ രഞ്ജിത് ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിർണയത്തിൽ തന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ രഞ്ജിത് ഇടപെട്ടുവെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയതും വിവാദമായിരുന്നു.
Discussion about this post