കൊച്ചി: സെക്രട്ടറിയേറ്റിന് മുൻപിൽ യുഡിഎഫ് ഉപരോധത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് തെണ്ടാൻ പോകാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. എംസി ദത്തന്റെ തട്ടിക്കയറ്റം സമൂഹ മാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്നതിനിടെയാണ് പഴയ ഒരു ചിത്രവുമായി അഡ്വ. ജയശങ്കർ രംഗത്തെത്തിയത്.
കോവളത്ത് സർക്കാർ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചകോടിയിൽ സ്വപ്‌ന സുരേഷിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്ന എംസി ദത്തന്റെ ചിത്രം അടങ്ങിയ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അഡ്വ. ജയശങ്കറിന്റെ മറുപടി. ‘വേറെ ഒരു പണീമില്ലേടേ നിനക്കൊക്കെ, ഇതിനെക്കാളും നീയൊക്കെ തെണ്ടാൻ പോ’ എന്ന എംസി ദത്തന്റെ മറുപടിയും ജയശങ്കർ കുറിച്ചിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. ഇതിനിടയിൽ സെക്രട്ടറിയേറ്റിലേക്ക് വന്ന എംസി ദത്തന്റെ വാഹനവും കടത്തിവിട്ടില്ല. തുടർന്ന് ഗേറ്റിന് പുറത്ത് ഇറങ്ങി സെക്രട്ടറിയേറ്റിനുളളിലേക്ക് അദ്ദേഹം നടക്കുന്നതിനിടെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് ആയിരുന്നു രോഷത്തോടെയുളള മറുപടി.
സെക്രട്ടറിയേറ്റിന്റെ മൂന്ന് കവാടങ്ങളും യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചതോടെ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇത് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാദ്ധ്യമപ്രവർത്തകരാണ് എംസി ദത്തൻ വന്നപ്പോഴും മൈക്കുമായി പ്രതികരണം ആരാഞ്ഞത്. ചില മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Discussion about this post