തൃശൂർ; കുന്നംകുളം വിവേകാനന്ദ കോളജിൽ എബിവിപിയുടെ തുടർവിജയത്തിന് തടയിടാൻ ഇടത് അനുകൂല അദ്ധ്യാപക സംഘടനകളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സിപിഎമ്മും എസ്എഫ്‌ഐയും. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ എബിവിപി സമാന്തര യൂണിയനും പ്രഖ്യാപിച്ചു. വിവേകാനന്ദ കോളജിൽ കഴിഞ്ഞ 23 വർഷമായി എബിവിപിയാണ് യൂണിയൻ ഭരിക്കുന്നത്.
എബിവിപിയുടെ ഭരണം അവസാനിപ്പിക്കാൻ സിപിഎം പിന്തുണയോടെ ആവുന്നതെല്ലാം ചെയ്തതായി എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ചൂണ്ടിക്കാട്ടി. കോളജിൽ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന കാര്യം സമയത്ത് സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ പോലും അദ്ധ്യാപകർക്ക് കഴിഞ്ഞില്ലെന്നും എസ്എഫ്‌ഐയ്ക്ക് വിടുപണി ചെയ്യുന്ന അദ്ധ്യാപകരായി മാറുകയാണെന്നും ശ്രീഹരി ആരോപിച്ചു. സിപിഎം-ഇടത് ഗൂഢാലോചനയിലൂടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും ശ്രീഹരി പറഞ്ഞു.
സിപിഎമ്മിന്റെ 2 കൗൺസിലർമാർ പാർട്ടി പ്രവർത്തനത്തിന് വേണ്ടി മാത്രം കോളേജിൽ അഡ്മിഷൻ നടത്തി. ലോക്കൽ സെക്രട്ടറിമാരെയും നാട്ടിൽ മറ്റ് ജോലികൾക്ക് പോകുന്ന പാർട്ടി അടിമകളെയും കോളേജിൽ ചേർത്തു. പോരാത്തത്തിന് ഇടത് അനുകൂല അദ്ധ്യാപകരെയും കൊണ്ടുവന്നു. രണ്ട് പേരെ പിൻവാതിൽ നിയമനവും നടത്തിയെന്ന് ശ്രീഹരി ആരോപിച്ചു.
അദ്ധ്യാപകർ ക്ലാസുകളിൽ വന്ന് അറിവ് പകരുകയാണ് വേണ്ടത്. ക്ലാസുകളിൽ വന്ന് പാർട്ടി പ്രവർത്തനം നടത്തിയത് ചോദ്യം ചെയ്തതിന്റെയും വിലക്കിയതിന്റെയും പേരിലാണ് ക്യാമ്പസിലെ സർഗാത്മകത ഇല്ലാതാക്കാനും യൂണിയൻ ഭരണം ഇല്ലാതാക്കാനും ശ്രമിക്കുന്നതെന്ന് എൻസിടി ശ്രീഹരി പറഞ്ഞു.
വിദ്യാർത്ഥികളുടെ യോഗം വിളിച്ചാണ് എബിവിപി സമാന്തര യൂണിയൻ പ്രഖ്യാപിച്ചത്. എൻസിടി ശ്രീഹരിയും പങ്കെടുത്തിരുന്നു. വലിയ ആരവത്തോടെയാണ് സമാന്തര യൂണിയനെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. ഇലക്ഷനുണ്ടെങ്കിലും ഇല്ലെങ്കിലും വിവേകാനന്ദ കോളജ് യൂണിയൻ എബിവിപി ഭരിക്കുമെന്നും വിദ്യാർത്ഥികളെ നയിക്കുമെന്നുമുളള ശ്രീഹരിയുടെ വാക്കുകൾ കൈയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.
Discussion about this post