കണ്ണൂർ: എബിവിപിയുടെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തിയതിന് വിദ്യാർത്ഥിനിയെ എസ്എഫ്‌ഐക്കാർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ നേരിൽ കണ്ട് പരാതി നൽകി എബിവിപി. എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയുടെ നേതൃത്വത്തിലാണ് കേരളത്തിലെത്തിയ മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ കണ്ണൂർ ഗവ പോളിടെക്നിക്കിൽ എസ്എഫ്‌ഐയുടെ മനുഷ്യത്വം മരവിച്ച പ്രവൃത്തി നടന്നത്. ഒന്നാം വർഷ ടെക്സ്‌റ്റൈൽ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥിനി കെ ആരാധനയെ ആണ് ഒന്നരമണിക്കൂറോളം പൂട്ടിയിട്ടത്. സംഭവത്തിൽ പ്രിൻസപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
വിഷയത്തിൽ അദ്ധ്യാപകരടക്കം രാഷ്ട്രീയം കളിക്കുകയാണെന്നും റാഗിങ്ങ് പരാതി നൽകിയിട്ടും നോക്കുകുത്തിയായി നിൽക്കുകയാണ് പ്രിൻസിപ്പാൾ എന്നും എബിവിപി ആരോപിച്ചു. പെൺകുട്ടിക്കുനേരെ വലിയ അതിക്രമം നടന്നിട്ടും വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന പ്രിൻസിപ്പാൾ അടക്കമുള്ളവർക്കെതിരെ പ്രതിഷേധവുമായും നിയമപരമായും മുന്നോട്ട് പോകുമെന്നും എബിവിപി വ്യക്തമാക്കി.
പെൺകുട്ടിക്ക് നേരെ അസഭ്യവർഷവും ഭീഷണിയും നടത്തിയ എസ്എഫ്ഐ സംഘം കൈയ്യിൽ കെട്ടിയ രാഖി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ആയിരുന്നു മറുപടി. ആരാധനയുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ച ശേഷമായിരുന്നു ഇരുട്ടുമുറിയിൽ അടച്ചിട്ടത്. സംഘടനാ പ്രവർത്തനം നടത്തില്ലെന്നും പരാതിയില്ലെന്നും ബലമായി എഴുതി വാങ്ങാനും ശ്രമം നടന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി പോളിടെക്‌നിക്കിലേക്ക് മാർച്ചിൽ വലിയ വിദ്യാർത്ഥിരോഷമാണ് ഉയർന്നത്. പ്രതിഷേധം കോളേജിന് സമീപം പോലീസ് തടഞ്ഞു. കുറ്റകരായ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും കോളേജിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി സംസ്ഥാന ജോയിൻ സെക്രട്ടറി അഭിനവ് തൂണേരി, എബിവിപി ജില്ലാ സെക്രട്ടറി അശ്വിൻ, നഗർ സമിതി അംഗങ്ങളായ ഹിരൺ ഹൃതിക് തുടങ്ങിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Discussion about this post