തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളൊന്നും സംസ്ഥാനത്ത് കാര്യമായി നടക്കുന്നില്ലെങ്കിലും ചെയർമാൻറെയും അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതും നിലവിലെ ശമ്പളത്തിൻറെ ഇരട്ടി വർദ്ധനവാണ് ഇവർ സർക്കാരിന് മുന്നിലേക്ക് വെയ്ക്കുന്നത്.
ചെയർമാന് 4 ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. നിലവിൽ ചെയർമാന് 2.26 ലക്ഷവും അംഗങ്ങൾക്ക് 2.23 ലക്ഷവും ആണ് ശമ്പളം. ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിൽസ ഉൾപ്പെടെ സൗജന്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി അംഗങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ് . 21 പേരാണ് പിഎസ് സി അംഗങ്ങളായിട്ടുള്ളത്. സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം), എൻ.സി.പി എന്നിവരുടെ പ്രതിനിധികളാണ് നിലവിൽ പി.എസ്.സി മെമ്പർമാർ.
നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും മെമ്പർമാരുടേത് 70,000 രൂപയും ആണ്. ബത്തകൾ ചേരുമ്പോൾ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷമാണ്. കൂടാതെ കാറും ഫ്ലാറ്റും. വർദ്ധന വന്നാൽ അടിസ്ഥാന ശമ്പളം ചെയർമാന് 2.24 ലക്ഷവും മെമ്പർമാർക്ക് 2.19 ലക്ഷവും ആയി ഉയരും. ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ചെയർമാന് 4 ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും. പെൻഷനും വർദ്ധിക്കും – ചെയർമാന് 2.50 ലക്ഷവും അംഗങ്ങൾക്ക് 2.25 ലക്ഷവും ലഭിക്കും. നിലവിൽ 1.25 ലക്ഷമാണ് ചെയർമാന്റെ പെൻഷൻ. അംഗങ്ങൾക്ക് 1.20 ലക്ഷവും.
ശമ്പളവർദ്ധനവ് വേണമെന്ന ആവശ്യം പിഎസ് സി ചെയർമാനും അംഗങ്ങളും മുൻപോട്ട് വെയ്ക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുന്നത് ഇവരുടെ ജോലിയാണ്. കാരണം സംസ്ഥാനത്ത് പി. എസ്. സി വിജ്ഞാപനങ്ങളും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളും ഓരോ വർഷവും കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ട്. പിന്നെ എന്താണ് ചെയർമാൻറെയും അംഗങ്ങളുടെയും ജോലി എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. തിങ്കളാഴ്ച ആണ് പി.എസ് .സി അംഗങ്ങളുടെ കമ്മിഷൻ സിറ്റിംഗ്ചൊവ്വാഴ്ച 12 കമ്മിറ്റികൾ. ബുധൻ മുതൽ വെള്ളി വരെ -ഇന്റർവ്യൂ. ശനിയാഴ്ച ഫയൽ നോക്കൽ. ഇതാണ് നിലവിൽ പിഎസ് സി അംഗങ്ങളുടെ ജോലി.
Discussion about this post