ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പേരിൽ രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിച്ച് എസ്എഫ്‌ഐ. ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് മുൻപിൽ എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ നിരവധി എസ്എഫ്‌ഐക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എപിജെ അബ്ദുൾകലാം റോഡിലായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പലസ്തീൻ പതാകകൾ കയ്യിലേന്തിയായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ ഹമാസ് അനുകൂല പ്രകടനം നടത്തിയത്. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് ഇവരെന്നാണ് പോലീസ് അറിയിക്കുന്നത്. എംബസിയ്ക്ക് മുൻപിൽ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടിയ ഇവർ അതിക്രമിച്ച് കടക്കാൻ ഉൾപ്പെടെ ശ്രമിച്ചു. ഇതോടെ പോലീസ് തടയുകയായിരുന്നു.
തുടർന്ന് ഉന്തും തള്ളുമായി. പോലീസ് ലാത്തി വീശി എസ്എഫ്‌ഐക്കാരെ ഓടിക്കുകയായിരുന്നു. പിടിയിലായ എസ്എഫ്‌ഐക്കാരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ആവശ്യമെങ്കിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. അതേസമയം പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചതിന് പിന്നാലെ വിവിധയിടങ്ങളിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിഷേധത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ ഇടപെടലിലൂടെ പോലീസ് ഇത് പ്രതിരോധിക്കുകയായിരുന്നു.
Discussion about this post