നവരാത്രിയുടെ അവസാന ദിവസമായ വിജയദശമിദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം നുകരാനായി എത്തുന്നത്. പുലർച്ചെ തന്നെ കുഞ്ഞുങ്ങളുമായി മാതാപിതാക്കളും ബന്ധുക്കളും വിദ്യാരംഭത്തിനായി ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്നതാണ്. കുട്ടികൾ സരസ്വതീദേവിയുടെ കടാക്ഷം ഏറ്റുവാങ്ങിക്കൊണ്ട് അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്ന ദിവസമാണ് വിജയദശമി ദിനം.
കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ വിശിഷ്ടമാണ്. കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കൽ കൂടാതെ നൃത്തം, സംഗീതം, മറ്റു കലകൾ എന്നിവയിലും വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തുന്നതാണ്. വിജയദശമി ദിനമായ ഇന്ന് പുതിയ ഏതൊരു പഠനവും ആരംഭിക്കുന്നതിന് പ്രത്യേകം മുഹൂർത്തം നോക്കേണ്ടതില്ല എന്നുള്ളതിനാൽ വിവിധ കലകളിൽ അദ്ധ്യയനം കുറിക്കുന്നവർ വിജയദശമി ദിനത്തിൽ ആരംഭം കുറിക്കുന്നതാണ്.
അറിവിലേക്കുള്ള ആരംഭം ആണ് വിദ്യാരംഭം. ആചാരങ്ങൾ അനുസരിച്ച് മൂന്ന് വയസ്സിനുള്ളിലാണ് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തേണ്ടത്. രണ്ടു വയസ്സിനു ശേഷം മൂന്നു വയസ്സിനു മുൻപായി ആദ്യാക്ഷരം കുറിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. മൂന്നാം വയസ്സിൽ എന്തെങ്കിലും തടസ്സങ്ങളാൽ വിദ്യാരംഭത്തിന് സാധിക്കാത്ത പക്ഷം പിന്നീട് അഞ്ചാം വയസ്സിൽ മാത്രമായിരിക്കും വിദ്യാരംഭം നടത്തുക എന്നാണ് ആചാര്യന്മാർ വ്യക്തമാക്കുന്നത്.
ക്ഷേത്രങ്ങളിലോ സാംസ്കാരിക കേന്ദ്രങ്ങളിലോ ആചാര്യന്മാർ ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം എഴുതിക്കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തുന്നത്. അറിവിന്റെയും ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതി ദേവിയുടെ അനുഗ്രഹത്തോട് കൂടി ഏതൊരു മേഖലയിലും തുടക്കം കുറിക്കുന്നത് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം.
Discussion about this post