ബംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനം വെറും രണ്ടര വർഷം മാത്രമേ ഉണ്ടാവൂ എന്ന് കോൺഗ്രസ് നേതാവ് രവികുമാർ ഗൗഡയുടെ വെളിപ്പെടുത്തൽ. രണ്ടര വർഷത്തിനുശേഷം ഡി.കെ ശിവകുമാർ ആയിരിക്കും കർണാടക മുഖ്യമന്ത്രി എന്നും ഗൗഡ അവകാശപ്പെട്ടു. കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് രവികുമാർ ഗൗഡ.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും രവികുമാർ ഗൗഡ സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിലെ 28 സീറ്റുകളിൽ കോൺഗ്രസ് 20 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഓർത്തുള്ള ഭയം കൊണ്ടാണ് പ്രതിപക്ഷം “അനാവശ്യ വ്യാജ വിവാദങ്ങൾ” സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പക്ഷേ അവ വിജയിക്കില്ലെന്നും രവികുമാർ ഗൗഡ അഭിപ്രായപ്പെട്ടു.
ഈ വർഷം മെയ് മാസത്തിൽ കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് ഡികെയെ സമാധാനിപ്പിച്ച് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. രണ്ടരവർഷത്തേക്ക് മാത്രമായിരിക്കും സിദ്ധരാമയ്യ മുഖ്യമന്ത്രി എന്ന് നേരത്തെയും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിൽ കർണാടക മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ.
Discussion about this post