ചെന്നൈ: ലോകകപ്പിൽ പാകിസ്താന്റെ പരാജയ പരമ്പര തുടരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ 46.4 ഓവറിൽ 270 റൺസിന് പുറത്തായി. 52 പന്തിൽ 52 റൺസ് നേടിയ സൗദ് ഷക്കീൽ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. ക്യാപ്ടൻ ബാബർ അസം 50 റൺസും ശദബ് ഖാൻ 43 റൺസും നേടി. 4 വിക്കറ്റ് വീഴ്ത്തിയ ഷംസിയും 3 വിക്കറ്റ് വീഴ്ത്തിയ മാർകോ ജാൻസെനുമാണ് പാകിസ്താനെ വൻ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞത്.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏദൻ മാർക്രാം 91 റൺസ് നേടി. അവസാന നിമിഷം മാർക്രാമിനെ വീഴ്ത്തി പകരക്കാരനായി ഇറങ്ങിയ ഉസാമ മിർ പ്രതീക്ഷ നൽകിയെങ്കിലും വാലറ്റത്ത് കേശവ് മഹാരാജ് ഉത്തരവാദിത്തത്തോടെ കോട്ട കാത്തതോടെ പാകിസ്താന്റെ പതനം പൂർത്തിയായി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫിനും മുഹമ്മദ് വാസിമിനും ഉസാമ മിറിനും 2 വിക്കറ്റുകൾ വീതം ലഭിച്ചു. 47.2 ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നത്.
ഇന്നത്തെ മത്സരത്തോടെ 5 വിജയങ്ങൾ പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. തുടർച്ചയായ നാലാം തോൽവിയോടെ, ഈ ലോകകപ്പിലെ പാകിസ്താന്റെ സാദ്ധ്യതകൾ ഏറെക്കുറേ അസ്തമിച്ചു.
Discussion about this post