തിരുവനന്തപുരം: കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് ഭീകരരാണെന്ന് തുറന്നുപറഞ്ഞ ശശി തരൂർ എംപിയെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി. മഹല്ല് എംപവർ മിഷൻ നടത്തുന്ന പരിപാടിയിൽ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്.
തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ ശശി തരൂരിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഹമാസിനെ ഭീകരരെന്ന് വിളിച്ചതിൽ ശശി തരൂരിനെതിരെ തീവ്ര മുസ്ലീം നിലപാടുകാർ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരർ നടത്തിയ കൂട്ടക്കുരുതിയുടെ തുടർച്ചയായിട്ടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്ന് ആയിരുന്നു കോഴിക്കോട് ലീഗ് സമ്മേളനത്തിൽ ശശി തരൂർ പറഞ്ഞത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് നേരെ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന അഭിപ്രായമാണ് ശശി തരൂർ പങ്കുവെച്ചത്. ഈ ആക്രമണത്തിൽ 1400 ലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും 200 ഓളം പേർ ബന്ദികളാക്കപ്പെട്ടുവെന്നും ശശി തരൂർ തുറന്നുപറഞ്ഞിരുന്നു.
പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ഹമാസിന്റെ ഭീകരത തുറന്നുപറഞ്ഞതോടെ ശശി തരൂരിന്റെ നിലപാടിനെതിരെ തീവ്ര മുസ്ലീം നിലപാടുളള ഇടത് അനുകൂലികൾ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെ തിങ്കളാഴ്ചത്തെ പരിപാടിയുടെ ഉദ്ഘാടക സ്ഥാനത്ത് വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് വിവരം.
പാളയം ജമാഅത്ത് പളളിക്ക് സമീപമാണ് പരിപാടി. തിരുവനന്തപുരം നഗരസഭാ പരിധിയിലുളള 32 മഹല്ലുകളുടെ കൂട്ടായ്മയാണ് മഹല്ല് എംപവർമെന്റ് മിഷൻ. സിപിഎം നേതാക്കളായ എംഎ ബേബി അടക്കമുളളവർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.
Discussion about this post