അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരിയുടെ ഓർമ്മകൾ പങ്കുവച്ച് ദീപു നാരായണൻ.
ഹരിയേട്ടൻ യാത്രയായി. ഓർത്തെടുക്കുവാൻ ഓർമ്മകൾ മാത്രം ഇനി ബാക്കി. കളിയും ചിരിയും നിറഞ്ഞ പ്രകൃതം. വാർദ്ധക്യത്തിന്റെ നാളുകളിലൂടെ കടന്നുപോകുമ്പോഴും ഹരിയേട്ടൻ എന്നും ചെറുപ്പമായിരുന്നു. സംഘ സംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാവണം, സംഘമാവണമെന്റെ ജീവിതം എന്തു ധന്യമിതിൽ പരം എന്ന വാക്യം സ്വജീവിതത്തിലൂടെ സ്വായത്തമാക്കിയ മഹാ മനീഷി.
വിദ്യാർത്ഥി പരിഷത്തിന്റെ പൂർണ്ണ സമയ പ്രവർത്തനത്തിന് ശേഷം സരസ്വതിയിൽ ജോലി ചെയ്യുന്ന സമയത്ത് വൈകുന്നേരങ്ങളിൽ ഹരിയേട്ടന്റടുത്ത് പോയിരിക്കാൻ സമയം കണ്ടെത്തുമായിരുന്നു. ഒപ്പം ശരത്തേട്ടനും ഉണ്ടാകും. കഥകളും, സംഘ വിശേഷങ്ങളും പറഞ്ഞ് കുട്ടികളേപ്പോലെ ചുറുചുറുക്കോടെ സംസാരിക്കുന്ന ഹരിയേട്ടന്റടുത്ത് ചെന്നിരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്. നിരവധി സ്വയംസേവകർ പലയിടങ്ങളിൽ നിന്നും അദ്ദേഹത്തെ കാണാൻ വരും. വരുമ്പോൾ ചിലർ അദ്ദേഹത്തിനായി കൊണ്ടുവരുന്ന ബദാമും, കശുവണ്ടിയും ഞങ്ങൾക്കും തരും. രാത്രി സമയങ്ങളിൽ സംസാരിച്ചിരിക്കുമ്പോഴായിരിക്കും സന്ദീപിന്റെ വിളി വരുന്നത്. ഹരിയേട്ടന്റെ ഫോൺ ശബ്ദിച്ചു തുടങ്ങുമ്പോൾ തന്നെ കാണാതെ പറയും ദേ സന്ദീപ് വിളിക്കുന്നുണ്ടെന്ന് . കാരാണം സന്ദീപ് വിളിക്കുന്ന സമയം ഹരിയേട്ടന് നിശ്ചയമുണ്ടായിരുന്നു.
പിന്നെ കുറച്ചു നേരം ഒരുമിച്ച് സംസാരിച്ചതിന് ശേഷം ഞങ്ങളും അദ്ദേഹത്തിന്റെ അടുത്തിൽ നിന്ന് പോരും.
ഒരിക്കൽ ഞാൻ MSWവിന് ചേർന്നതിന്റെ വിവരം പറയാൻ ആദ്യം പോയത് ഹരിയേട്ടന്റെ അടുത്തേക്കാണ്. അദ്ദേഹം എന്റെ പുസ്തകങ്ങളും , I D കാർഡുമൊക്കെ എടുത്ത് നോക്കി ആ വിഷയത്തേ കുറിച്ച് ഒരു പാട് നേരം സംസാരിച്ചു. അപ്പോഴേക്കും സ്ഥിരപരിചിതമായി അദ്ദേഹത്തെ കാണാൻ വരുന്ന രണ്ട് പേർ വന്നു. എന്നോട് അവിടെ തന്നെ ഇരുന്നോളാൻ പറഞ്ഞു. കളിയും ചിരിയുമായി ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. കേരളത്തിൽ എവിടെ ഒരു സ്ഥലം പറഞ്ഞാലും ഹരിയേട്ടൻ അതിന് സമീപമുള്ള ഒരു സ്വയം സേവകന്റെയും അവരുടെ കുടുംബത്തേ പറ്റിയും ചോദിക്കും. ഇന്ന ആൾക്ക് സുഖമാണോ ?. അവരുടെ മക്കളൊക്കെ എന്ത് ചെയ്യുന്നു എന്നെല്ലാം ചോദിക്കും. ആ വന്നിരിക്കുന്ന ആളെ പോലും ഞെട്ടിച്ചു കളയും . സ്വയം സേവകരും അവരുടെ കുടുംബവുമായി അത്രയധികം ബന്ധം അദ്ദേഹം പുലർത്തിയിരുന്നു എന്ന് നമുക്ക് മനസ്സിലാകും.
അതിനിടയിൽ അദ്ദേഹം കണ്ട ഒരു സ്വപ്നത്തെ പറ്റി പറയുകയുണ്ടായി.സംഘത്തിന്റെ ശാഖയും , സ്വയം സേവകരും എല്ലാമായിരുന്നു അതിൽ. അദ്ദേഹം പറയുന്നത് കേട്ട് ഞാനുമിരുന്നു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. അദ്ദേഹം കാണുന്ന സ്വപ്നം പോലും സംഘമായിരുന്നു. എങ്ങനെ ഒരാൾക്ക് ഇത് പോലെ ആയി തീരാൻ സാധിക്കുന്നു എന്നതായിരുന്നു എന്നെ അലട്ടിയ മറ്റൊരു കാര്യം. സംഘ സാധന എന്നാൽ അതു തന്നെയാണ്.
രാവിലെയുള്ള നടത്തം കഴിഞ്ഞ് പ്രാന്ത കാര്യാലയത്തിലെ പ്രഭാത ശാഖയിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. ചെറിയ കഥകളും, സംഘാനുഭവങ്ങളും അദ്ദേഹം പറഞ്ഞു തരുമായിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിൽ കഴിയുമ്പോഴും ഹരിയേട്ടന്റടുത്ത് പോകുമായിരുന്നു. ഓർത്തെടുക്കാൻ നിരവധി നിരവധി ഓർമകൾ ഇനിയുമുണ്ട്.
ഒരു യുഗത്തിലെ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കി ആ യുഗപുരുഷൻ യാത്രയായി. അവദൂതർ അങ്ങനെയാണ് അവർ നമ്മിലേക്ക് പറയാതെ കയറി വരും. വിസ്മയം സൃഷ്ടിച്ച് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ നൽകി എങ്ങോട്ടോ പറന്നുപോകും. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖനായിരുന്നു അദ്ദേഹം. ചുമതലയിൽ ഇരിക്കുമ്പോൾ ഉണ്ടായ അപകടത്തേ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാൽ സംഘ ചുമതലയിൽ നിന്നും മാറി. പത്തോളം ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തിത്വം, നൂറിലധികം പുസ്തകളുടെ രചയിതാവ്. കേരളം കണ്ട ഏറ്റവും വലിയ ബൗദ്ധികതയുടെ പ്രതീകം. അങ്ങനെ ഹരിയേട്ടൻ മിച്ചം വെച്ച് പോയ കാര്യങ്ങൾ നിരവധിയാണ്.
സ്വർഗ്ഗീയ ഹരിയേട്ടനോടൊപ്പമുള്ള നിമഷം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടേ കാണാൻ സാധിക്കു. അദ്ദേഹത്തിന്റെ ഓർമകൾ എന്നും വിലയേറിയതാണ്.
കാലയവനികയിൽ മറഞ്ഞ ജ്ഞാനസൂര്യന് അനന്തകോടി പ്രണാമം
Discussion about this post