വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഫോമിന് പിന്നാലെ സൂര്യവംശി കുടുംബത്തിൽ നിന്നും അടുത്ത ബാറ്റിംഗ് വിസ്മയം കൂടി ഉദയം കൊള്ളുന്നു. ഇത്തവണ വൈഭവ് അല്ല, മറിച്ച് അവന്റെ അനിയൻ ആശിർവാദ് സൂര്യവംശിയാണ് ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറി അടിച്ചു കൂട്ടി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ബിഹാറിലെ സമസ്തിപൂരിൽ നടന്ന ഒരു പ്രാദേശിക മത്സരത്തിലാണ് ആശിർവാദിന്റെ ഈ തകർപ്പൻ പ്രകടനം.
ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് വിളിപ്പേര് ലഭിച്ച വൈഭവ് സൂര്യവംശി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ, ബിഹാറിലെ പ്രാദേശിക ക്രിക്കറ്റിൽ റൺവേട്ട നടത്തി കൈയടി നേടുകയാണ് അനിയൻ ആശിർവാദ് സൂര്യവംശി. ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ആശിർവാദ് വെറും 87 പന്തിൽ നിന്നും 103 റൺസ് അടിച്ചുകൂട്ടി. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു 118.39 സ്ട്രൈക്ക് റേറ്റിലുള്ള ഈ ഇന്നിങ്സ്. അനിയന്റെ ഈ മാസ്സ് സെഞ്ച്വറിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വൈഭവ് സൂര്യവംശി ആശംസകളുമായി രംഗത്തെത്തി.
രാജസ്ഥാൻ റോയൽസിന്റെ യുവതാരമായ വൈഭവ് സൂര്യവംശി ഐപിഎൽ 2026 സീസണിൽ 16 മത്സരങ്ങളിൽ നിന്നും 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡിട്ടിരുന്നു. വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ, സായ് സുദർശൻ എന്നിവരെയെല്ലാം പിന്നിലാക്കിക്കൊണ്ട് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്കുള്ള ‘ഓറഞ്ച് ക്യാപ്പും’ വൈഭവ് സ്വന്തമാക്കി. ജൂൺ 6-ന് വൈഭവിന് ഇന്ത്യൻ ടീമിലേക്ക് ഔദ്യോഗികമായി വിളി വന്നതോടെ ബിഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള താജ്പൂർ ഗ്രാമം ഒന്നടങ്കം ആഘോഷത്തിമിർപ്പിലാണ്. അയൽക്കാരും ബന്ധുക്കളും നാട്ടുകാരും സൂര്യവംശിയുടെ വീട്ടിലേക്ക് ഒഴുകിയെത്തുകയും പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമാണ് ഈ നേട്ടം ആഘോഷിച്ചത്.
തന്റെ മകന് ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ അവസരം ലഭിച്ചതിൽ സഞ്ജീവ് സൂര്യവംശി എന്ന പിതാവ് അങ്ങേയറ്റം സന്തോഷത്തിലാണ്. IANS വാർത്താ ഏജൻസിയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞങ്ങൾ വീട്ടിൽ നല്ലൊരു വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു. പ്രഖ്യാപനം വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. വൈഭവ് ചെറുപ്പം മുതൽ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തവനാണ്. ഇന്ന് അവന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചിരിക്കുന്നു, രാജ്യത്തിന് വേണ്ടി പാഡ് കെട്ടാനുള്ള ‘സൗഭാഗ്യം’ അവന് കൈവന്നിരിക്കുകയാണ്. ഞങ്ങളുടെ കുടുംബവും ഗ്രാമവും ഒരേപോലെ സന്തോഷത്തിലാണ്. “












