ഐപിഎൽ 2026 ആവേശം അടങ്ങും മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഏകദിന ഫോർമാറ്റിലേക്ക് ഗിയർ മാറ്റുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശനിയാഴ്ച ധർമ്മശാലയിൽ തുടക്കമാവുകയാണ്. പരമ്പരയിലെ മറ്റ് മത്സരങ്ങൾ ജൂൺ 17-ന് ലഖ്‌നൗവിലും ജൂൺ 20-ന് ചെന്നൈയിലുമായി നടക്കും.
ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസ് ഫിറ്റ്‌നസ് ക്ലിയറൻസ് നൽകിയതോടെ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് ശർമ്മ തന്നെയാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. എന്നാൽ പരിക്കേറ്റ വിരാട് കോഹ്‌ലി പരമ്പരയിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ മൂന്നാം നമ്പറിൽ ആരിറങ്ങുമെന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര മറുപടി നൽകി.
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിലേക്ക് യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷൻ ഈ സ്ഥാനത്ത് കളിക്കുമെന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത്. “അവൻ ഇപ്പോൾ ഈശ്വരന്റെ സ്വന്തം കുട്ടിയാണ്. മൂന്നാം നമ്പറിൽ അവസരം ലഭിച്ചാൽ ഇഷാൻ റൺസ് അടിച്ചുകൂട്ടും, അവൻ അത്രയും മികച്ച ഫോമിലാണ്. വാതിലുകൾ അപ്രതീക്ഷിതമായി തുറക്കപ്പെടുമ്പോഴെല്ലാം അതിലൂടെ ആദ്യം നടന്നു കയറുന്നത് ഇഷാൻ കിഷനാണ്. അവൻ അവിടെ റൺസ് നേടുകയും ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും,” ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇന്ത്യൻ ക്യാമ്പിനെ വരും വർഷത്തെ ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരമ്പരയിൽ നിന്നും പൂർണ്ണമായി പുറത്തായി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോൾ ഹാർദിക്കിന് നടുവേദന ഉണ്ടായിരുന്നു. ഇതിന്റെ ഫിറ്റ്‌നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ എത്തിയതായിരുന്നു താരം.
എന്നാൽ അവിടെ വെച്ച് നടന്ന വിലയിരുത്തലിനിടെ 10 ഓവർ പൂർണ്ണമായി ബോൾ ചെയ്തതാണ് താരത്തിന് പുതിയ വില്ലനായത്. പരിശോധനയ്ക്കിടയിൽ തുടയിലെ പേശികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കിൽ നിന്നും മുക്തനാകാൻ പാണ്ഡ്യയ്ക്ക് കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടി വരും.
“മൂന്നാഴ്ചത്തെ റീഹാബിലിറ്റേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ ഹാർദിക് കളിക്കാൻ യാതൊരു സാധ്യതയുമില്ല,” എന്ന് ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ പാണ്ഡ്യ അവസാനത്തെ ചില മത്സരങ്ങളിൽ മാത്രമാണ് കളിച്ചിരുന്നത്. 32-കാരനായ താരത്തിന്റെ ഈ തുടർച്ചയായ പരിക്കുകൾ ഇന്ത്യൻ മാനേജ്‌മെന്റിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.












