കൊച്ചി: കളമശ്ശേരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാവരും സമാധാനം പാലിക്കണമെന്നും ഡി.ജി.പി അഭ്യർത്ഥിച്ചു.
അതേസമയം സ്‌ഫോടനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധനയും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.സ്‌ഫോടനമുണ്ടാകുമ്പോൾ 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Discussion about this post