എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിയേട്ടനെ (രംഗ ഹരി) അനുസ്മരിച്ച് സാഹിത്യകാരൻ എംവി ബെന്നി. തനിക്കൊരു ജേഷ്ഠ സുഹൃത്തായിരുന്നു ഹരിയേട്ടൻ. കത്തുകളോ ഫോൺ വിളികളോ ഇല്ലാതെ തന്നെ സ്‌നേഹബന്ധം നിലനിർത്താൻ കഴിയുമെന്ന് ബോദ്ധ്യപ്പെടുത്തിയത് അദ്ദേഹം ആയിരുന്നുവെന്നും ബെന്നി ഫേസ്ബുക്കിൽ കുറിച്ചു.
ഒരു ആർഎസ്എസ്‌കാരൻ അല്ലാതിരുന്നിട്ടും തന്നോട് ഹരിയേട്ടന് വലിയ സ്‌നേഹം ആയിരുന്നു. അദ്ദേഹം പഴയ മഹാരാജാസ് ആയിരുന്നു. ആ സ്‌നേഹവും അദ്ദേഹത്തിന് തന്നോട് ഉണ്ടായിരുന്നു. 14 ഓളം ഭാഷകൾ അദ്ദേഹത്തിന് അറിയാമെന്നാണ് തന്റെ ഓർമ്മ. ട്രെയിനിൽ കൊച്ചിക്കാരനെ കണ്ടുമുട്ടിയാൽ, നാഗ്പൂരിൽ കൊച്ചിയിൽ നിന്നുള്ള ആർ എസ് കാരനെ കണ്ടുമുട്ടിയാൽ, അദ്ദേഹം തന്നെ സ്‌നേഹാന്വേഷണം അറിയിക്കാൻ ചുമതലപ്പെടുത്തും. അവരത് ആദരപൂർവ്വം നിർവ്വഹിക്കുകയും ചെയ്യും. ഗുരുതരമായ വാഹനാപകട കാലത്ത് അദ്ദേഹം തന്നെ കാണാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വന്നിരുന്നു. എന്നാൽ കാണാൻ സാധിച്ചില്ല. ആശുപത്രിവിട്ട് വീട്ടിൽ എത്തിയപ്പോൾ അവിടെയെത്തി തന്നെ കണ്ടിരുന്നു. തനിക്കൊരു ജ്യേഷ്ഠ സുഹൃത്തായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും ബെന്നി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിൽ ആർ എസ് എസ്സിന്റെ കുലപതി മലയാളിയല്ലാത്ത ഭാസ്‌കർ റാവു ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. പഴയ തലമുറ കമ്യൂണിസ്റ്റുകാർ ഇ എം എസ്, എ കെ ജി എന്നൊക്കെ കേൾക്കുമ്പോൾ വികാര ഭരിതരാകുന്നതുപോലെ കഴിഞ്ഞ തലമുറയിലെ ആർ എസ് എസുകാർ ഭാസ്‌കർ റാവു എന്ന പേരുകേട്ടാൽ വികാര ഭരിതരാകും.
അദ്ദേഹം വളർത്തിയെടുത്ത ആർ എസ് എസ്സിന്റെ മൂന്ന് പ്രമുഖ നേതാക്കളായിരുന്നു പി പരമേശ്വരൻ, ആർ ഹരി, എം എ കൃഷ്ണൻ എന്നിവർ. എറണാകുളം നഗരത്തിൽ പല തൊഴിലുകളും ചുമതലകളും ഉണ്ടായിരുന്നതുകൊണ്ട് മൂന്ന് പേരേയും എനിക്ക് പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിൽ ആർ എസ് എസുകാർ പരമേശ്വർജി എന്നു വിശേഷിപ്പിച്ചിരുന്ന പി പരമേശ്വരൻ കുറച്ചുകാലം മുമ്പ് മരിച്ചു. ഹരിയേട്ടൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ആർ ഹരി ഇന്നലെ അന്തരിച്ചു. ആ തലമുറയിൽ ഇനി അവശേഷിക്കുന്നത് എം എ സാർ എന്ന് ആർ എസ് എസുകാർ വിളിക്കുന്ന എം എ കൃഷ്ണൻ ആണ്.
ഹരിയേട്ടൻ പഴയ മഹാരാജാസ് ആയിരുന്നു. ആ സ്‌നേഹവും അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നു. ആർ എസ് എസ്സിന്റെ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. ഒരുപാട് ഭാഷകൾ അദ്ദേഹത്തിന് അറിയാം. പതിനാല് ഭാഷകൾ എന്നാണ് എന്റെ ഓർമ്മ.
പരസ്പരം കത്തെഴുത്തോ ഫോൺ ബന്ധമോ ഇല്ലാതെയും സ്‌നേഹബന്ധം നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം എന്നെ ബോദ്ധ്യപ്പെടുത്തി. ട്രെയിനിൽ കൊച്ചിക്കാരനെ കണ്ടുമുട്ടിയാൽ, നാഗ്പൂരിൽ കൊച്ചിയിൽ നിന്നുള്ള ആർ എസ് കാരനെ കണ്ടുമുട്ടിയാൽ, അദ്ദേഹം എന്നെ സ്‌നേഹാന്വേഷണം അറിയിക്കാൻ ചുമതലപ്പെടുത്തും. അവരത് ആദരപൂർവ്വം നിർവ്വഹിക്കുകയും ചെയ്യും. ഞാൻ ആർ എസ് എസ് അല്ലെന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും വ്യക്തിപരമായ സ്‌നേഹബന്ധം ഞങ്ങൾ കാത്തുസൂക്ഷിച്ചു.
എന്റെ ഗുരുതരമായ വാഹനാപകട കാലത്ത് അദ്ദേഹം എന്നെ കാണാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വന്നിരുന്നു. സന്ദർശകർക്ക് പ്രവേശനം നിഷേധിച്ച കാലമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എന്നെ കാണാൻ കഴിഞ്ഞില്ല. എന്റെ ആശുപത്രിവാസക്കാലം കഴിഞ്ഞ് അദ്ദേഹം വീട്ടിൽ വന്ന് എന്നെ കാണുകയും ചെയ്തു.
എനിക്കൊരു ജ്യേഷ്ഠ സുഹൃത്തായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് എന്റെ അന്ത്യാഞ്ജലി
Discussion about this post