കാസർകോട്: മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ നാല് പേർക്ക് ഒരുവർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. എ.കെ.എം അഷ്‌റഫിനെ കൂടാതെ ബഷീർ, അബ്ദുല്ല, അബ്ദുൽ ഖാദർ എന്നിവർക്കാണ് കാസർഗോഡ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകൾ പ്രകാരം ഒരുവർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്.
വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളുടെ പരിശോധന നടത്തുന്നതിടയിൽ അന്നത്തെ കാസർഗോഡ് ഡെപ്യൂടി തഹസിൽദാർ എ.ദാമോദരനെ കയ്യേറ്റം ചെയ്‌തെന്നായിരുന്നു പരാതി. മഞ്ചേശ്വരത്ത് താമസക്കാരനും മൈസൂരൂ സ്വദേശിയുമായ മുനവർ ഇസ്മായിലിന്റെ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എ.കെ. എം അഷ്റഫ് എം.എൽ.എ വ്യക്തമാക്കി.
Discussion about this post