പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തിരഞ്ഞ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പട്ടാമ്പിയിലെ കരിമ്പനക്കടവ് സ്വദേശിയായ അൻസാറിനെ വെട്ടിക്കൊന്നത്. തുടർന്ന് അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവരമറിഞ്ഞതോടെ തൃത്താല പോലീസും പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയതെന്നാണ് കസ്റ്റഡിയിലായ മുസ്തഫ നൽകിയ മൊഴി.
അതേസമയം, കൊല്ലപ്പെട്ട അൻസാർ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ തൃത്താല പോലീസ് പിടികൂടിയത്. വടക്കാഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെ നഴ്സിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരം മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം റോഡിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കരിമ്പനക്കടവിൽ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകൾക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.
കരിമ്പനക്കടവിന് സമീപം ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിനുള്ളിൽ കത്തിയുടെ കവറും പോലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന യുവാവിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.
Discussion about this post