തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തി. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കീ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റെന്നാളോടെ മഴയുടെ ശക്തി കുറയും. മറ്റെന്നാൾ രണ്ട് ജില്ലകളിലും, ചൊവ്വാഴ്ച മൂന്ന് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Discussion about this post