ഐപിഎൽ 2027 മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഹാർദിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു തവണ മാത്രമാണ് അഞ്ച് വട്ട ചാമ്പ്യന്മാരായ മുംബൈയ്ക്ക് പ്ലേഓഫിലെത്താൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ഹാർദിക്കിനെ സ്വന്തമാക്കാൻ ആർസിബിയും ഹൈദരാബാദും ഒഴികെയുള്ള 7 ഫ്രാഞ്ചൈസികളും രംഗത്തുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി.
തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര വ്യക്തമാക്കിയത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ രണ്ട് ടീമുകൾക്ക് മാത്രമാണ് ഹാർദിക്കിൽ താല്പര്യമില്ലാത്തത് എന്നാണ്. ഗുജറാത്ത് ടൈറ്റൻസ് ഉൾപ്പെടെയുള്ള ബാക്കി 7 ടീമുകൾക്ക് പകരമായി മുംബൈയ്ക്ക് ആരെയൊക്കെ ചോദിക്കാമെന്ന് ചോപ്ര വ്യക്തമാക്കുന്നു:
1. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മുംബൈയ്ക്ക് നിലവിൽ ഓപ്പണർമാരുടെ ആവശ്യമില്ല. അതിനാൽ കെകെആറിൽ നിന്ന് ഫിനിഷർ റിങ്കു സിങ്ങിനെയും പേസർ ഹർഷിത് റാണയെയും പാക്കേജായി ചോദിക്കുന്നതാണ് മുംബൈയ്ക്ക് ഏറ്റവും മികച്ചത്. ഹർഷിത് റാണ-അനുകുൽ റോയ് സഖ്യമോ, അല്ലെങ്കിൽ റിങ്കു സിങ്-അനുകുൽ റോയ് സഖ്യമോ ആണ് അടുത്ത മികച്ച ഓപ്ഷനുകൾ.
2. ലക്നൗ സൂപ്പർ ജയന്റ്സ്
ലക്നൗവിന് ഹാർദിക്കിനെ വേണമെങ്കിൽ അവർ വിൻഡീസ് താരം നിക്കോളാസ് പൂരനെയും ഒപ്പം പേസർ മൊഹ്സിൻ ഖാനെയും മുംബൈയ്ക്ക് നൽകേണ്ടി വരും. ഇതിന് പകരമായി ഹാർദിക്കിനൊപ്പം മിച്ചൽ സാന്റ്നറെക്കൂടി വിട്ടുനൽകാൻ ലക്നൗ മുംബൈയോട് ആവശ്യപ്പെട്ടേക്കാം.
3. ഡൽഹി ക്യാപിറ്റൽസ്
കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ച അക്സർ പട്ടേലിനെയും യുവ ബാറ്റർ അശുതോഷ് ശർമ്മയെയും നൽകാൻ ഡൽഹി തയ്യാറായാൽ മുംബൈ കണ്ണ് അടച്ച് ആ ഡീൽ ഒപ്പിടും. ലക്നൗവിൽ നിന്നും ഋഷഭ് പന്ത് ട്രേഡിങ്ങിലൂടെ ഡൽഹിയിൽ എത്തിയ സാഹചര്യത്തിൽ അക്സറിനെ റിലീസ് ചെയ്യാൻ ഡൽഹിയും മടിച്ചേക്കില്ല. അക്സർ വരുന്നതോടെ മുംബൈയുടെ ലോവർ ഓർഡർ ശക്തമാകും.
4. പഞ്ചാബ് കിങ്സ്
പഞ്ചാബിൽ നിന്ന് ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ വാങ്ങാൻ മുംബൈയ്ക്ക് താല്പര്യമുണ്ടാകും. അർഷ്ദീപിനൊപ്പം നേഹൽ വധേരയെയോ ശശാങ്ക് സിങ്ങിനെയോ മുംബൈ ചോദിച്ചേക്കാം. അല്ലെങ്കിൽ മാർക്കോ യാൻസൻ, ഹർപ്രീത് ബ്രാർ സഖ്യത്തെ നൽകി പഞ്ചാബിന് ഹാർദിക്കിനെ സ്വന്തമാക്കാം.
രാജസ്ഥാനും ഗുജറാത്തും; സാധ്യതകൾ കുറവ്
രാജസ്ഥാൻ റോയൽസിൽ നിന്ന് യശസ്വി ജയ്‌സ്വാളിനെ മുംബൈ ലക്ഷ്യം വെച്ചേക്കാമെങ്കിലും രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു ഓപ്പണർ എന്നതിനപ്പുറം മുംബൈയുടെ ബൗളിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജയ്‌സ്വാളിന് കഴിയില്ല. മുൻപ് താൻ നയിച്ച ഗുജറാത്ത് ടൈറ്റൻസിലേക്ക് ഹാർദിക് മടങ്ങാൻ സാധ്യത കുറവാണ്. ഗുജറാത്തിൽ നിന്ന് റാഷിദ് ഖാനെയോ പേർപ്പിൾ ക്യാപ് ജേതാവ് കാഗിസോ റബാഡയെയോ മുംബൈ ചോദിച്ചേക്കാമെങ്കിലും ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രണ്ട് ‘ആൽഫാ’ കളിക്കാരെ ഒന്നിച്ച് കൊണ്ടുവരാൻ ഗുജറാത്ത് താല്പര്യപ്പെടില്ല.
സിഎസ്‌കെയുടെ തന്ത്രം നടക്കുമോ?
ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമെന്ന വാർത്തകൾ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ നിഷേധിച്ചിട്ടുണ്ടെങ്കിലും ട്രേഡിങ് നടക്കുകയാണെങ്കിൽ ചില സാധ്യതകൾ ചോപ്ര മുന്നോട്ട് വെക്കുന്നു. ഐപിഎൽ 2026-ൽ സിഎസ്‌കെയ്ക്കായി 21 വിക്കറ്റുകൾ വീഴ്ത്തിയ അൻഷുൽ കാംബോജിനൊപ്പം ശിവം ദുബെയെയോ, ആയുഷ് മ്ഹാത്രെയെയോ, ഖലീൽ അഹമ്മദിനെയോ നൽകി ചെന്നൈയ്ക്ക് ഹാർദിക്കിനെ സ്വന്തമാക്കാം. അങ്ങനെയെങ്കിൽ മുംബൈയ്ക്ക് മികച്ചൊരു ടോപ്പ് ഓർഡർ ബാറ്ററെയും ഒരു പേസറെയും ലഭിക്കും.












