തിരുവനന്തപുരം: നടൻ ദിലീപ് നൽകിയ പിന്തുണ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. ഒപ്പം ജോലി ചെയ്യുന്നവർക്ക് അർഹമായ സ്ഥാനം നൽകുന്ന വ്യക്തിയാണ് ദിലീപ്. ഭാഷ വെല്ലുവിളിയായപ്പോൾ കൂടെ നിന്ന് ധൈര്യം തന്നത് ദിലീപ് ആയിരുന്നുവെന്നും തമന്ന കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ ഒരു തുടക്കക്കാരിയെ പോലെയാണ് സ്വയം തോന്നിയത്. അപ്പോൾ ധൈര്യം പകർന്നത് ദിലീപ് ആയിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കാണുന്നത്. അദ്ദേഹം നൽകിയ പിന്തുണ മറക്കാൻ കഴിയില്ല. ദിലീപിനെ പോലെയൊരാളെ ഇതിന് മുൻപ് കണ്ടിട്ടില്ല. സഹപ്രവർത്തകരെ തുല്യതയോടെ കാണുകയും ദയയോടെ പെരുമാറുകയും ചെയ്യുന്നു. എല്ലാവർക്കും ഒരുപോലെ ശോഭിക്കാൻ അവസരം നൽകാറുണ്ടെന്നും തമന്ന വ്യക്തമാക്കി.
ആദ്യ മലയാളം ചിത്രമാണ് ബാന്ദ്ര. അഭിനയിക്കുമ്പോൾ ഭാഷ വലിയ പ്രശ്‌നം ആയിരുന്നു. എന്നാൽ ദിലീപും സഹതാരങ്ങളും വലിയ പിന്തുണ നൽകി. ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ വലിയ ആശങ്കയും ഉത്കണ്ഠയും ഉണ്ട്. ഇങ്ങനെയൊരു വേഷം തനിക്ക് തന്നതിൽ അരുൺ ഗോപിയ്ക്ക് നന്ദി. മലയാളത്തിലേക്ക് വരാൻ കഴിയുമെന്ന് ഒരിക്കലും കരുതിയത് അല്ല. തുടർന്നും നിരവധി മലയാള ചിത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും തമന്ന വ്യക്തമാക്കി.
13 ാം വയസ്സിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇന്നേവരെ എല്ലാ സിനിമകളും ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത്. മലയാളം സിനിമാ മേഖലയിലേക്ക് എത്താൻ വൈകി എന്ന് തോന്നുന്നില്ല. ഇതായിരിക്കും നല്ല സമയമെന്നും തമന്ന പറഞ്ഞു.
Discussion about this post